വാഷിംഗ്ടൺ : പാകിസ്ഥാനെതിരെ ശക്തമായ വിമർശനവുമായി അമേരിക്കൻ സെനറ്റർ . ഒരേ സമയം ഭീകര വിരുദ്ധ പോരാട്ടം നടത്തുന്നെന്ന് അവകാശപ്പെടുകയും അതിനൊപ്പം ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി അയയ്ക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ അജണ്ട നടക്കില്ലെന്ന് യു എസ് സെനറ്റർ മാർക്ക് വാർണർ വ്യക്തമാക്കി.പാകിസ്ഥാൻ ഭീകരർക്ക് സ്വർഗമാണെന്നും വാർണർ കുറ്റപ്പെടുത്തി.
അതേ സമയം പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കുന്നത് ഇപ്പോൾ ബുദ്ധിപരമല്ലെന്നും എന്നാൽ ഭാവിയിൽ ഇത് വേണ്ടി വരുമെന്നുമാണ് അമേരിക്കയിലെ ചിന്തകരും നയതന്ത്ര വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. മുൻഗാമികളേക്കാൾ വ്യത്യസ്തമായി ട്രമ്പ് ഭരണകൂടം പാകിസ്ഥാന്റെ ഭീകരാനുകൂല സമീപനം കൃത്യമായി നിരീക്ഷിക്കണമെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.
പാകിസ്ഥാനെ ഒരു സഖ്യരാഷ്ട്രമായി കാണുന്നതും ആഗോള തലത്തിൽ അംഗീകരിക്കുന്നതും സുരക്ഷിതമല്ലെന്നാണ് ഭരണകൂടത്തോടുള്ള നിർദ്ദേശം. ഇത് അഫ്ഗാൻ താലിബാനെ പിന്തുണയ്ക്കുന്നതിനു പരോക്ഷമായി വഴിവെക്കും. അതുകൊണ്ട് തന്നെ ആദ്യപടിയെന്ന നിലയിൽ പാകിസ്ഥാന് അതിശക്തമായ മുന്നറിപ്പ് നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അമേരിക്കൻ സാമ്പത്തിക സഹായം ഉപയോഗിച്ച് ഇന്ത്യക്കെതിരെ നിഴൽ യുദ്ധം നടത്തുന്നത് പാകിസ്ഥാന് പഴയത് പോലെ എളുപ്പമാവില്ലെന്നാണ് സൂചനകൾ . കർശന പരിശോധനയ്ക്ക് ശേഷം മാത്രം പാകിസ്ഥാന് സാമ്പത്തിക സഹായം നൽകിയാൽ മതിയെന്നാണ് അമേരിക്കയുടെ തീരുമാനം.
.