ന്യൂഡൽഹി: ഭാരതത്തിലെ കമാൻഡോ വിഭാഗങ്ങൾക്ക് ഏറ്റവും ആധുനികമായ തോക്കുകളും വെടിക്കോപ്പുകളും നൽകാൻ കേന്ദ്ര സർക്കാർ. അതിർത്തി കടന്നുളള ആക്രമണങ്ങൾക്കും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന ഹ്രസ്വദൂര ആയുധങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങാനാണ് നീക്കം. ഇവയ്‌ക്കായുളള ടെൻഡർ വിളിച്ച് കഴിഞ്ഞു.
2015ലെ മ്യാൻമാർ അതിർത്തി കടന്നുളള ആക്രമണത്തിനും കഴിഞ്ഞ വർഷത്തെ സർജിക്കൽ സ്ട്രൈക്കിനും ശേഷമാണ് ആധുനിക ആയുധങ്ങളെ കുറിച്ച് കമാൻഡോകൾ ചിന്തിച്ച് തുടങ്ങിയത്. ഹ്രസ്വദൂര ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും ഉപയോഗിക്കുന്ന തോക്കുകളാണ് കമാൻഡോ സേനാവിഭാഗങ്ങൾ ഉപയോഗിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷ കൈകാര്യം ചെയ്യുന്ന കമാൻഡോകൾ കൊണ്ടു നടക്കുന്ന ടാർ 21 എന്ന തോക്ക് അതിന് ഉദാഹരണമാണ്.
അതിർത്തികൾ കൂടുതൽ സംഘർഷ ഭരിതമാകുന്ന സാഹചര്യത്തിലും ആഭ്യന്തര സുരക്ഷയ്‌ക്ക് പുതിയ വെല്ലുവിളികൾ ഉയരുകയും ചെയ്യുമ്പോൾ ഏറ്റവും മികച്ച ആയുധങ്ങൾ തന്നെ വേണം. ഇതിനായി അമേരിക്ക, ഇസ്രായേൽ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ ആയുധനിർമ്മാണ കമ്പനികളിൽ നിന്ന് ടെൻഡർ സ്വീകരിച്ചിട്ടുണ്ട്.
സ്‍നൈപർ, അസോൾട്ട് റൈഫിളുകൾ, മെഷീൻ ഗണ്ണുകൾ, രാത്രി കാലങ്ങലിൽ ഉപയോഗിക്കാവുന്ന തോക്കുകൾ തുടങ്ങിയവയ്‌ക്കാണ് ടെൻഡർ വിളിച്ചത്. ഇസ്രായേലി നിർമ്മിതികളായ ടവോർ തോക്കുകളും ഗലീൽ സ്നൈപ്പറുകളും അമേരിക്കൻ കാർബൈൻ തോക്കുകളും സ്വീഡൻ നിർമ്മിത കാൾ ഗുസ്താവ് റോക്കറ്റ് ലോഞ്ചറുകളും വാങ്ങാനാണ് പദ്ധതി.
ഹെലികോപ്റ്ററുകൾക്ക് വഹിക്കാവുന്ന തരം സൈനിക വാഹനങ്ങളും വാങ്ങും. 620 അംഗങ്ങൾ വീതമുളള ഒമ്പത് കമാൻഡോ വിഭാഗങ്ങളാണ് ഭാരതത്തിനുളളത്. ആദ്യം 500ൽ കുറവ് യൂണിറ്റുകൾ വാങ്ങി പരിശീലിച്ച ശേഷം ആയുധങ്ങൾ മുഴുവനും വാങ്ങും. ചുരുങ്ങിയ സമയം കൊണ്ട് ശത്രുവിന് കൂടുതൽ നാശം വരുത്താൻ കഴിയുമെന്നതിനാലാണ് ഇസ്രായേലി തോക്കുകളെ കൂടുതൽ തെരഞ്ഞെടുക്കുന്നത്.