കോഴിക്കോട്: സ്ത്രീ സുരക്ഷയുടെ പേരു പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ ഇന്ത്യയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനത്തെ അവതാളത്തിലാക്കുന്നു. കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് രണ്ടു സബ് ഇൻസ്പെക്ടർമാരുടെ തസ്തിക മൂന്നു മാസമായി ഒഴിഞ്ഞു കിടക്കുന്നത്. സ്ത്രീപീഡന കേസുകളിലുൾപ്പെടെ നടപടിയെടുക്കുന്നതിനു ഗുരുതരമായ വീഴ്ചയാണ് ഇതുമൂലം ഉണ്ടാകുന്നത്.
സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നുളള ഒരു വനിതാ സബ് ഇൻസ്പെക്ടർക്കാണ് ഇപ്പോൾ സ്റ്റേഷന്റെ താത്കാലിക ചുമതല നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അനാസ്ഥക്കെതിരെ രാഷ്ട്രീയ സംഘടനകൾ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. സ്ത്രീകളുടെ പരാതികളിൽ ഉടൻ നടപടിയെടുക്കുന്നതിനാണ് വനിതാ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. ഇന്ത്യയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർമാരെ നിയമിക്കുന്നതിൽ വരുന്ന വീഴ്ച്ച സംസ്ഥാന സർക്കാരിന്റെ സ്ത്രീ സുരക്ഷാ മുദ്രാവാക്യം കാപട്യമാണെന്നതിനു തെളിവാവുകയാണ്.