ന്യൂഡൽഹി: സി.ആർ.പി.എഫിന് ഇനിമുതൽ റോബോട്ടുകളും കരുത്തു പകരും. സി.ആർ.പി.എഫിന്റെ പട്രോളിംഗ് സംഘത്തിൽ ചേർന്നു പ്രവർത്തിക്കുന്ന ഈ റോബോട്ടുകൾ രാജ്യത്തെ ഏറ്റവും വലിയ പാരാമിലിട്ടറി സേനയായ സി.ആർ.പി.എഫിന് മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും മറ്റും ആളപായം ഒഴിവാക്കി കൂടുതൽ കൃത്യതയോടെ മുന്നേറാൻ സഹായകമാകുമെന്ന് കണക്കു കൂട്ടുന്നു.
ഐ.ഐ.ടി മുംബൈയുമായിച്ചേർന്ന് പുതിയ റോബോട്ടിന്റെ കരുത്തും, കഴിവുകളും മൂല്യനിർണ്ണയം ചെയ്തു വരികയാണെന്ന് സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ കെ. ദുർഗ്ഗാപ്രസാദ് മാദ്ധ്യമങ്ങളോടു പറഞ്ഞു. മൂല്യനിർണ്ണയത്തിനു ശേഷം ഈ റോബോട്ടുകൾ സേനയുടെ ഭാഗമാകും.
ഒളിച്ചു വച്ചിരിക്കുന്നതും, പ്രാദേശികമായി നിർമ്മിച്ചതുൾപ്പെടെയുളളതുമായ ബോംബുകളും, ലാൻഡ് മൈനുകളും കണ്ടെത്തുന്നതിന് ഈ റോബോട്ടുകൾ സേനയ്ക്കു സഹായകമാകും. ചെളി നിറഞ്ഞതും, തിരഞ്ഞു കണ്ടെത്താൻ പ്രയാസമുളളതുമായ സ്ഥലങ്ങളിൽ നിന്നു പോലും ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്നതിന് ഈ റോബോട്ടുകൾക്ക് കഴിവുണ്ടാകും. ഒളിപ്പിച്ച നിലയിലുളള ബോംബുകൾ, ലാൻഡ് മൈനുകൾ ഇവ പൊട്ടിത്തെറിച്ചുണ്ടാകുന്ന സേനയിലെ ആൾനാശം ചെറുക്കാൻ ഈ റോബോട്ടുകൾ വഴി സാദ്ധ്യമാകുമെന്നും ദുർഗ്ഗാപ്രസാദ് പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ ഔദ്യോഗികജീവിതത്തിൽ നിന്നും ഇന്നു വിരമിക്കുകയാണ് ദുർഗ്ഗാപ്രസാദ്.
പട്രോളിംഗിനു പുറപ്പെടുന്ന സംഘങ്ങൾക്ക് ദൂരത്തു നിന്നു തന്നെ ഈ റോബോട്ടുകളെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നാലു ചക്രങ്ങളിൽ പ്രവർത്തിക്കുന്ന ഈ റോബോട്ടുകൾക്ക് പട്രോളിംഗ് സംഘങ്ങൾക്ക് അനുകൂലവും, സുരക്ഷിതവുമായ ഒരു സാഹചര്യമൊരുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകൾ (എൽ.ഇ.ഡി) അടക്കമുളള സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് നൂറു കണക്കിനു സേനാംഗങ്ങളെയാണ് സി.ആർ.പി.എഫിന് എല്ലാ വർഷവും നഷ്ടമാകുന്നത്. കൂടുതലും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ സേനയ്ക്ക് ഏറ്റവുമധികം വെല്ലുവിളി തീർക്കുന്നതും, നാശം വിതയ്ക്കുന്നതും മൈനുകളാണ്. അപ്രതീക്ഷിതമായുണ്ടാകുന്ന പൊട്ടിത്തെറിയിൽ ജീവൻ നഷ്ടപ്പെട്ടവരും, കാലുകൾ നഷ്ടപ്പെട്ടവരും, ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണെന്ന് ദുർഗ്ഗാപ്രസാദ് ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് റോബോട്ടുകളുടെ സേവനം സേനയ്ക്കു മുതൽക്കൂട്ടാകും. ഇതോടൊപ്പം സ്ഫോടനങ്ങളിൽ നിന്നും സുരക്ഷയൊരുക്കുന്ന പ്രത്യേകതരം ബൂട്ടുകളുടെ പരീക്ഷണവും ഹൈദരാബാദ് ആസ്ഥാനമായുളള സ്ഥാപനവുമായി ചേർന്ന് പുരോഗമിച്ചു വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ നിയമങ്ങൾക്കതീതമായി ഒരു ‘ചുവന്ന ഇടനാഴി’ സൃഷ്ടിക്കുക എന്ന ഇടതു തീവ്രവാദികളുടെ സ്വപ്നം ഏറെക്കുറേ തകർക്കപ്പെട്ടതായി ദുർഗ്ഗാപ്രസാദ് ചൂണ്ടിക്കാട്ടി. അസംഖ്യം മാവോയിസ്റ്റുകളാണ് സമീപകാലത്ത് കീഴടങ്ങുന്നത്. മാവോയിസ്റ്റുകളുടെ ചില സുപ്രധാന കേഡറുകൾ ദിനം പ്രതിയെന്നോണം കീഴടങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ നിലനിന്നിരുന്ന ചുവന്ന ഇടനാഴി ഇപ്പോഴില്ലെന്നതും, നിലവിലുളളത് ചില പോക്കറ്റുകൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉൾക്കാടുകളിൽ പോലും കടന്നെത്തി ആക്രമിക്കാൻ തക്കവിധം സേന സജ്ജമായതും, കേന്ദ്രസർക്കാർ കറൻസി പിൻവലിച്ചതിനേത്തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ചുവപ്പു തീവ്രവാദികളുടെ നിലനിൽപ്പിനെ ഏതാണ്ട് പൂർണ്ണമായും തകർത്തു കളഞ്ഞതായി സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. നവംബർ 8നു ശേഷം മാവോയിസ്റ്റ്, നക്സലൈറ്റ് പ്രസ്ഥാനങ്ങൾക്ക് വൻ തോതിലുളള തകർച്ചയാണ് നേരിടേണ്ടി വന്നത്. അസംഖ്യം ഇടതു തീവ്രവാദികൾ സൈന്യത്തിനു മുൻപിൽ നിരുപാധികം ആയുധം വച്ചു കീഴടങ്ങുകയും ചെയ്തു.