മാവു: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച ഭൂരിപക്ഷം നേടി സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാജ് വാദി പാർട്ടിയെയും ബിഎസ്പി യെയും കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്നും പ്രധാനമന്ത്രി ഉത്തർപ്രദേശിലെ മാവുവിൽ പരിവർത്തൻ റാലിയിൽ പറഞ്ഞു.
ഉത്തർപ്രദേശിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ബിഎസ്പിയുടെയും എസ്പിയുടെയും തകർച്ച ഉറപ്പായി കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നാൽ കുതിരക്കച്ചവടം നടത്തി ഭരണത്തിലെത്താമെന്നാണ് ഇരു കക്ഷികളും കരുതുന്നതെന്നും പ്രധാനമന്ത്രി പരിവർത്തൻ റാലിയിൽ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി മികച്ച ഭൂരിപക്ഷം നേടി ഒറ്റയ്ക്ക് ഭരിക്കുമെന്നും അദേഹം വ്യക്തമാക്കി.
അധികാരം നേടുന്നതിനായും ബിജെപിയെ പരാജയപ്പെടുത്തുന്നതിനായും എന്തുവേണമെങ്കിലും ചെയ്തു കൊള്ളു, എന്നാൽ അത് സംസ്ഥാനത്തിന്റെ ഭാവിക്ക് കോട്ടം ഉണ്ടാക്കുന്ന തരത്തിലാകരുതെന്നും അദേഹം കൂട്ടി ചേർത്തു. സമാജ് വാദി പാർട്ടിയുടെ ഭരണത്തിൽ ഇപ്പോൾ തന്നെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു കഴിഞ്ഞു.
ഉത്തര്‍പ്രദേശില്‍ നിലവില്‍ വരുന്നത് ഒരിക്കലും ഒരു തൂക്കുമന്ത്രിസഭയായിരിക്കില്ലെന്നും, ബിജെപി തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.