കൊച്ചി: നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെ വാഗമണ്ണിലെത്തിച്ച് തെളിവെടുത്തു.നേരത്തെ പിടിയിലായ 4 പ്രതികളെ അടുത്തമാസം 3 ാം തീയതിവരെ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. അതേ സമയം കേസിലെ നിര്‍ണ്ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെയും സാധിച്ചിട്ടില്ല.
കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെയും വിജീഷിനെയും ഇന്ന് രാവിലെയാണ് വാഗമണ്ണില്‍ എത്തിച്ച് തെളിവെടുപ്പ്നടത്തിയത്. ആദ്യം കോയമ്പത്തൂരും പിന്നീട് വാഗമണിലും ഒളിവില്‍ കഴിഞ്ഞതായി പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. വാഗമണില്‍ നിന്ന് ആഹാരം വാങ്ങിയ കടയിലെ ജീവനക്കാര്‍ പ്രതികളെ തിരിച്ചറിഞ്ഞുട്ടുണ്ട്. കേസിലെ മറ്റു പ്രതികളായ വടിവാള്‍ സലീം, പ്രദീപ്, മണികണ്ഠന്, മാര്ട്ടിന് എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ പള്‍സര്‍ സുനിക്കും വിജീഷിനുമൊപ്പം ഇരുത്തി പ്രതികളെ ചോദ്യം ചെയ്യണമെന്ന് കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കി. കോയമ്പത്തൂരില്‍ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നൽകിയ ചാര്‍ലിയെ പോലീസ് ചോദ്യംചെയ്തു വരികയാണ്.
അതേ സമയം കേസില്‍ ഏറ്റവും നിര്‍ണ്ണായകമായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടത്താന്‍ പോലീസിന് ഇതുവരെയും സാധിച്ചില്ല. ഫോണ്‍ കണ്ടത്താനായുള്ള തിരച്ചില്‍ തുടരുകയാണ്. നേരത്തെ കോയമ്പത്തൂരില്‍ പ്രതികള്‍ താമസിച്ച സ്ഥലത്ത് നിന്ന് ഒരു ഫോണും ടാബും കണ്ടെടുത്തിരുന്നെങ്കിലും ദൃശ്യം പകര്‍ത്താന്‍ ഉപയാഗിച്ച ഫോണ്‍ ഇതല്ലന്നാണ് പോലീസ് പറയുന്നത്.