ബംഗളൂരു : കേരളത്തിലെ ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ സിപിഎം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ മാർച്ച് 1 ദേശവ്യാപക പ്രതിഷേധം നടക്കും .സിറ്റിസൺസ് ഫോർ ഡെമോക്രസി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആർ.എസ്.എസും മറ്റ് അനുബന്ധ സംഘടനകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സിപിഎം സർക്കാർ അധികാരത്തിലേറിയതിനു ശേഷം പന്ത്രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ കൊലപ്പെടുത്തിയെന്ന് സംഘടന ചൂണ്ടിക്കാട്ടി . പാലക്കാട് ഒരു വീട്ടമ്മയെ ചുട്ടുകൊല്ലുകയും ചെയ്തു. മാർക്സിസ്റ്റ് അക്രമത്തിൽ കേരളത്തിലിതുവരെ 280 ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.
ജനാധിപത്യവും ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാനും സമാധാനം പുനസ്ഥാപിക്കാനും കമ്യൂണിസ്റ്റ് ഭീകരതയ്ക്ക് അന്ത്യം വരുത്തണമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി രാഷ്ട്രപതിയ്ക്കുള്ള പരാതി ജില്ല കളക്ടർക്ക് കൈമാറും .