കോട്ടയം: ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ വന്‍ ക്രമക്കേട് നടത്തി കോട്ടയം മെഡിക്കല്‍ കോളേജ് ഉദ്യോഗസ്ഥര്‍. കിടത്തി ചികിത്സയ്ക്കു ശേഷം ആശുപത്രി വിടുന്ന രോഗികള്‍ക്ക് നല്‍കേണ്ട യാത്രാപ്പടി നല്‍കുന്നില്ല. നൂറ്റിയമ്പതില്‍പരം രോഗികളാണ് ദിനംപ്രതി കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് ചികിത്സകഴിഞ്ഞ് മടങ്ങുന്നത്.
സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായി കിടത്തിച്ചികിത്സ കഴിഞ്ഞ് മടങ്ങുന്ന രോഗികൾക്ക് യാത്രാപ്പടിയായി 100 രൂപയാണ് നല്‍കുന്നത്. എന്നാല്‍ ഏതാനും നാളുകളായി കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ചികിത്സ കഴിഞ്ഞ് മടങ്ങുന്ന രോഗികള്‍ക്ക് ഈ തുക നല്‍കുന്നില്ല. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് രോഗികളെ തിരിച്ചയക്കുകയാണ്.
ദിനംപ്രതി നിരവധി രോഗികളാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് ചികിത്സകഴിഞ്ഞ് മടങ്ങുന്നത്. രോഗികള്‍ക്ക് യാത്രാപ്പടി നല്‍കാത്തതിലൂടെ വലിയ അഴിമതിയാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്ന് ഇതിനോടകം ആരോപണം ഉയർന്നു കഴിഞ്ഞു.
പണം നല്‍കാനില്ലെങ്കില്‍ രോഗികള്‍ നല്കുന്ന രസീതില്‍ നോട്ട് പെയ്ഡ് എന്ന് എഴുതി സീല്‍ ചെയ്യേണ്ടതാണ്. പിന്നീട് രോഗികള്‍ക്ക് ഈ രസീത് കാണിച്ചാല്‍ പണം ലഭ്യമാകും. എന്നാല്‍ രസീതില്‍ ഇങ്ങനെ എഴുതാനോ സീല്‍ ചെയ്യുവാനോ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. സാധാരണക്കാര്‍ക്ക് ഏക ആശ്രയമായ മെഡിക്കല്‍ കോളേജില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതി ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും ഉള്‍പ്പെടെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പരാതി നല്‍കിയെങ്കിലും ഇതേവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.