തിരുവനന്തപുരം: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും, മുഖ്യമന്ത്രി സത്യസന്ധമായല്ല സംസാരിക്കുന്നതെന്നും പ്രതിപക്ഷം ആരോപണമുന്നയിച്ചു.
വിഷയത്തിൽ അടിയന്തരപ്രമേയത്തിന് എം.എൽ.എമാരായ അനൂപ് ജേക്കബ്, പി.ടി തോമസ്, ടി.എ അഹമ്മദ് എന്നിവർ നൽകിയ അപേക്ഷ സ്പീക്കർ നിഷേധിച്ചതോടെ പ്രതിപക്ഷ എം.എൽ.എമാർ സഭയ്ക്കുളളിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന കേസിൽ കൂടുതൽ സംശയത്തിനിട നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം പ്രതിപക്ഷം സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് സർക്കാരിന് അഭിപ്രായമില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് വിശ്വാസയോഗ്യമല്ലെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. നേരത്തേ സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത് വിവാദമായിരുന്നു. ഇതിനേത്തുടർന്ന് പ്രസ്താവന നടത്തുന്ന സമയം തന്റെ മുൻപിൽ കിടന്ന ഒരു മാദ്ധ്യമത്തിൽ വന്ന വാർത്ത താൻ പറഞ്ഞുവെന്നേയുളളൂ എന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്.