നാഗ്പൂർ: മദ്യലഹരിയിൽ രണ്ട് എയർഹോസ്റ്റസുമാരെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച 23കാരൻ നാഗ്പൂരിൽ അറസ്റ്റിലായി. ജെറ്റ് എയർവേയ്സിന്റെ മുംബൈയിൽ നിന്നു നാഗ്പൂരിലേക്കു പോകുന്ന 9എസ്24460 വിമാനത്തിലായിരുന്നു സംഭവം. സംഭവത്തേത്തുടർന്ന് ആകാശ് ഗുപ്ത എന്ന മദ്ധ്യപ്രദേശ് സ്വദേശിയാണ് അറസ്റ്റിലായത്.
എയർഹോസ്റ്റസുമാരുടെ പരാതിയേത്തുടർന്ന് ഫ്ലൈറ്റ് ക്യാപ്ടൻ ഗോപാൽസിംഗ് മോഹൻസിംഗ് സി.ഐ.എസ്.എഫിനെ വിവരമറിയിക്കുകയായിരുന്നു. ഐ.പി.സി 354 പ്രകാരം കേസ് ചാർജ്ജ് ചെയ്ത് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ട് ഉത്തരവായിട്ടുണ്ട്.
വിമാനത്തിനുളളിൽ ഭക്ഷണം വിതരണം ചെയ്യുകയായിരുന്ന എയർഹോസ്റ്റസുമാരുടെ കൈയ്യിൽ ഇയാൾ കടന്നു പിടിക്കുകയയിരുന്നു. വിമാനജീവനക്കാരിടപെട്ട് ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ മദ്യലഹരിയിലായിരുന്ന ആകാശ് ഗുപ്ത ഇവരോടു തട്ടിക്കയറിയതായും ആക്ഷേപമുണ്ട്.