ശ്രീനഗർ: ലാഹോറിലുളള ഫേസ്ബുക്ക് കാമുകിയെ കാണുന്നതിനായി ഇന്തോ-പാക് അതിർത്തി കടക്കാൻ ശ്രമിച്ച മുപ്പതുകാരനെ അതിർത്തിരക്ഷാസേന പിടികൂടി. ഫെറോസ്പൂരിലെ ഇന്തോ-പാക് അതിർത്തിയിലാണ് സംഭവം.
ചണ്ഡിഗഢ്, സെക്ടർ 49ൽ താമസിക്കുന്ന സിക്കന്ദർ ഖാൻ ആണ് സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്ന് അതിർത്തിരക്ഷാസേനയുടെ പിടിയിലകപ്പെട്ടത്. ഫെറോസ്പൂർ ജില്ലയിലെ ലാഖോ കെ ബെഹ്റാം മേഖലയിലുളള അതിർത്തിയാണ് ഇയാൾ മറികടക്കാൻ ശ്രമിച്ചത്.
പട്രോളിംഗിനിറങ്ങിയ അതിർത്തിരക്ഷാസേന ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പാകിസ്ഥാൻ സ്വദേശിനിയായ ഫേസ്ബുക്ക് പ്രണയിനിയെ കാണാനുളള യാത്രയിലാണെന്ന് വെളിപ്പെടുത്തുന്നത്.
ചണ്ഡിഗഢിലെ ഒരു വിവാഹ ബ്യൂറോയിൽ ജോലി ചെയ്യുന്ന സിക്കന്തർ തന്റെ പാസ്പോർട്ടും കൈയ്യിൽ കരുതിയിരുന്നതായി അതിർത്തിരക്ഷാസേനാവൃത്തങ്ങൾ വ്യക്തമാക്കി. 1967ലെ പാസ്പോർട്ട് ആക്ട് 12ആം വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ ലോക്കൽ പൊലീസിനു കൈമാറിയതായി ബി.എസ്.എഫ് അറിയിച്ചു.