പാലക്കാട്: സിപിഎം ഭരണത്തിൻ കീഴിൽ കേരളം നിരപരാധികളുടെ ശവപ്പറമ്പായി മാറുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സിപിഎം പ്രവർത്തകർ ചുട്ടുകൊന്ന കഞ്ചിക്കോട് വിമലാദേവിയുടെയും രാധാകൃഷ്ണന്റെയും ചിതാഭസ്മം വഹിച്ചുകൊണ്ട് ബിജെപി നടത്തുന്ന ചിതാഭസ്മ നിമജ്ജന യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർക്സിസ്റ്റ് ക്രൂരതക്കെതിരെ മാതൃവിലാപം എന്ന മുദ്രാവാക്യമുയർത്തി ബിജെപി നടത്തുന്ന ചിതാഭസ്മ നിമജ്ജന യാത്രക്ക് തുടക്കമായി. പാലക്കാട് കഞ്ചിക്കോട് സിപിഎം പ്രവർത്തകർ ചുട്ടുകരിച്ച വിമലാദേവിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ വിമലയുടെയും രാധാകൃഷ്ണന്റെയും ചിതാഭസ്മം ബന്ധുക്കൾ ജാഥാ ക്യാപ്റ്റന്മാർക്ക് കൈമാറി.
വടക്കൻ മേഖലാ യാത്ര ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രനും തെക്കൻ മേഖലാ യാത്ര മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണുസുരേഷുമാണ് നയിക്കുന്നത്. തുടർന്ന് നടന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ അണ്ടല്ലൂർ സ്വദേശി സന്തോഷിന്റെ മകൾ വിസ്മയ അടക്കം സിപിഎം പ്രവർത്തകർ കൊല ചെയ്തവരുടെ മക്കളും ബന്ധുക്കളും സമ്മേളനത്തിൽ പങ്കെടുത്തു. ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള ഇരു ജാഥകളും നാളെ രാവിലെ മുതൽ പര്യടനം ആരംഭിക്കും. യാത്ര അവസാനിക്കുന്ന മാർച്ച് മൂന്നിന് കാസർഗോഡ് മഞ്ചേശ്വരത്തും തിരുവനന്തപുരം തിരുവല്ലത്തുംചിതാഭസ്മം നിമജ്ജനം ചെയ്യും.