തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിക്കുന്നു. ഏറ്റവും പുതിയ വില കിലോയ്ക്ക് 48 രൂപയിലെത്തി നിൽക്കുന്ന അരിവില ഈയാഴ്ച്ച തന്നെ അൻപതിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനം കൊടും ഭക്ഷ്യക്ഷാമം നേരിടുമ്പൊഴും യാതൊന്നും ചെയ്യാതെ പ്രസ്താവനകളിലും, വെല്ലുവിളികളിലും അഭിരമിക്കുകയാണ് മുഖ്യമന്ത്രിയെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. റേഷൻ കടകൾ വഴിയുളള അരിവിതരണവും ഏതാണ്ട് അവതാളത്തിലായ മട്ടാണ്.
ജനുവരി ആദ്യവാരം 34 രൂപ വിലയുണ്ടായിരുന്ന പാലക്കാടൻ മട്ടയും, 35 രൂപയായിരുന്ന ജയയും ഇപ്പോൾ യഥാക്രമം 46ഉം 48ഉം രൂപയാണ് വില. ഈ പോക്കു പോയാൽ ഈയാഴ്ച്ചയിൽത്തന്നെ ചരിത്രത്തിലാദ്യമായി അരിവില 50ൽ എത്തുമെന്നതിൽ സംശയമില്ല. അഞ്ചു വർഷത്തേക്ക് അവശ്യസാധനങ്ങൾക്കു വില വർദ്ധിപ്പിക്കില്ലെന്ന് പാർട്ടി മുഖപത്രത്തിൽത്തന്നെ വിളംബരം ചെയ്ത് അധികാരത്തിലേറിയ ഇടതുപക്ഷസർക്കാർ മലയാളികൾ ഏറ്റവുമധികം ഉപയോഗിക്കുന്ന അരിവിലയുടെ കാര്യത്തിലും വാഗ്ദാനങ്ങൾ മറന്നുവെന്നതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ് ഇന്നത്തെ അരിവില.
പച്ചരിയും, പഞ്ചസാരയുമടക്കം നിത്യോപയോഗസാധനങ്ങൾ മിക്കതിനും വില കുതിച്ചു കയറുകയാണ്. ഈ നിലയിൽ തുടർന്നാൽ സംസ്ഥാനം വൻ ഭക്ഷ്യപ്രതിസന്ധിയിലേക്കും, ക്ഷാമത്തിലേക്കും കൂപ്പു കുത്തുന്ന കാലം വിദൂരമല്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.