തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ എട്ടു മാസത്തിനിടെ നടന്നത് 18 രാഷ്ട്രീയകൊലപാതകങ്ങളാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്ന് രഹസ്യാന്വേഷണവിഭാഗം ആഭ്യന്തരമന്ത്രാലയത്തിനു സമർപ്പിച്ച റിപോർട്ടിൽ വ്യക്തമാക്കുന്നു.
സ്ത്രീസുരക്ഷയടക്കമുളള വിഷയങ്ങളിൽ ആവിഷ്ക്കരിച്ച പദ്ധതികൾ പൂർണ്ണ പരാജയമാണെന്നാണ് റിപ്പോർട്ട്.1,100 പീഡനക്കേസുകൾ, 7,200 ദളിത് പീഡനക്കേസുകൾ, 4,200 ലഹരിസംബന്ധമായ കേസുകൾ തുടങ്ങി സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിനു ശേഷം മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടത് 1,75,000 ക്രിമിനൽ കുറ്റകൃത്യങ്ങളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്ത്രീപീഡനക്കേസുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ 630 കേസുകളിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് ഇരകളെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയുമായി താരതമ്യം ചെയ്യുമ്പോൾ ആദ്യ എട്ടു മാസങ്ങളിലെ കണക്കെടുത്താൽ ക്രിമിനൽ കുറ്റകൃത്യങ്ങളുടെയെണ്ണത്തിൽ 61,000 കേസുകളുടെ വർദ്ധനവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്.
ഇടതുപക്ഷ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഈ റിപ്പോർട്ട് രഹസ്യാന്വേഷണവിഭാഗം തയ്യാറാക്കിയത് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശപ്രകാരമാണ്. പ്രതിപക്ഷ കക്ഷികളടക്കം സംസ്ഥാനത്തെ ക്രമസമാധാനം തകരുന്നുവെന്ന ആരോപണമുന്നയിക്കുമ്പോഴും കൊടും കുറ്റകൃത്യങ്ങളെപ്പോലും ‘ഒറ്റപ്പെട്ട സംഭവമെന്നു‘ ലഘൂകരിക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ നേതൃത്വത്തിന് കനത്ത തിരിച്ചടിയാകുന്നതാണ് ഈ റിപ്പോർട്ടെന്നു വിലയിരുത്തപ്പെടുന്നു.