തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തനിക്കെതിരേയുളള എൽ.ഡി.എഫ് സർക്കാരിന്റെ നീക്കമെന്ന് മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാർ. സി.പി.എം നേതാക്കൾക്കെതിരേ താൻ നടത്തിയ അന്വേഷണമാണ് തന്റെ ഔദ്യോഗികജീവിതം തകർത്തതെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജ്ജിയിൽ അദ്ദേഹം പറഞ്ഞു.
ടി.പി ചന്ദ്രശേഖരൻ, ഷുക്കൂർ തുടങ്ങിയവരുടെ വധക്കേസിലെ അന്വേഷണവും സി.പി.എം സർക്കാരിനു പകയുണ്ടാക്കി. കതിരൂർ മനോജ് വധക്കേസിൽ സി.പി.എം നേതാക്കളായ പി.ജയരാജന്റെയും, ടി.വി രാജേഷിന്റെയും പങ്ക് അന്വേഷിച്ചത് പ്രകോപനത്തിനു വഴി വച്ചെന്നും സെൻകുമാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പരാതിയിയിൽ വ്യക്തമാക്കി.
നിലവിൽ ഐ.എം.ജി ഡയറക്ടറായി നിയമിതനായ സെൻകുമാർ പക്ഷേ ചുമതലയേറ്റെടുത്തിട്ടില്ല. സർവ്വീസിലിരിക്കേ തന്നെ സർക്കാരിനെതിരേയുളള പോരാട്ടം ആരംഭിച്ച സെൻകുമാർ ഇപ്പോഴും അതു തുടർന്നു പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജ്ജിയിലൂടെ വ്യക്തമാകുന്നത്.