കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയേയും കൂട്ടുപ്രതി വിജീഷിനെയും തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ആലുവ ഡി.വൈ.എസ്.പി ബാബുകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളുമായി കോയമ്പത്തൂരിലെത്തിയത്.
പ്രതികളുമായി പീളമേട്ടിലെത്തിയ സംഘം, സുനിക്കു ബൈക്ക് നൽകിയയാളെ കണ്ടെത്തി. ബൈക്കുടമ ശെൽവൻ ബൈക്ക് മോഷ്ടിച്ചതാണെന്നാണ് പൊലീസ് കരുതുന്നത്. ഇയാളോട് ബൈക്കിന്റെ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തുക, ഒളിവില്‍ കഴിഞ്ഞിരുന്ന ഇടങ്ങള്‍ സ്ഥിരീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അന്വേഷണസംഘം ഇവിടെയെത്തിയത്. ഇതിനോടകം കോയമ്പത്തൂരിലെ തെളിവെടുപ്പ് പൂർത്തിയായതായാണ് വിവരം. അതേസമയം ഇന്ന് ആക്രമണത്തിനിരയായ നടി മാദ്ധ്യമങ്ങളെ കണ്ടേക്കുമെന്നും സൂചനയുണ്ട്.
എന്നാൽ കേസു സംബന്ധിച്ച പ്രതിയുടെ മൊഴികളും, പൊലീസ് നടപടികളുമടക്കം പലതിനും ഉത്തരം കിട്ടാത്ത സ്ഥിതിവിശേഷം നിലവിലുണ്ട്. ആക്രമണം ക്വട്ടേഷൻ അല്ലെന്നും, പണത്തിനു വേണ്ടി സ്വയം ചെയ്തതാണെന്നുമുളള പ്രതിയുടെ മൊഴി ഏതാണ്ട് അംഗീകരിച്ച മട്ടിൽത്തന്നെയാണ് പൊലീസ്. ആക്രമണത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത വൃത്തങ്ങളുടെ തന്നെ വാദവുമായി പൊരുത്തപ്പെടാത്തതാണ് ഇതിൽ പ്രതിയും, പൊലീസും സ്വീകരിച്ചിരിക്കുന്ന നിലപാട്.