ഷാജഹാൻപൂർ: ഡൽഹിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എമ്മിൽ 2000 രൂപയുടെ വ്യാജ കറൻസികൾ കണ്ടെത്തിയ സംഭവത്തിനു ദിവസങ്ങൾക്കകം ഉത്തർ പ്രദേശിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിൽ നിന്നും വ്യാജ കറൻസി ലഭിച്ചത്.
2000 രൂപ നോട്ടിന്റെ സ്കാൻ ചെയ്ത കോപ്പിയാണ് ഇവിടുത്തെ എ.ടി.എമ്മിൽ നിന്നും ലഭിച്ചത്. പ്രദേശവാസിയായ പുനീത് ഗുപ്ത എന്നയാൾ 10,000 രൂപ എ.ടി.എമ്മിൽ നിന്നും പിൻവലിക്കുകയായിരുന്നു. എ.ടി.എം നൽകിയ അഞ്ച് 2000 രൂപ നോട്ടുകളിൽ ഒരെണ്ണം വ്യാജമാണെന്ന് കണ്ടെത്തിയതിനേത്തുടർന്ന് എ.ടി.എമ്മിലുണ്ടായിരുന്ന മറ്റുളളവരോടൊപ്പം ഇയാൾ ബാങ്കിൽ എത്തി പരാതി നൽകി. ബാങ്ക് ജീവനക്കാർ സംഭവത്തിൽ ഗൂഢാലോചന നടത്തിയതായി ഉപഭോക്താക്കൾ ആരോപിച്ചു. ഗുപ്ത പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
വ്യാജ കറൻസി എങ്ങനെ എ.ടി.എമ്മിലെത്തിയെന്നതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. ഡൽഹിയിലെ എ.ടി.എമ്മിൽ നിന്നും വ്യാജ കറൻസി ലഭിച്ച സംഭവത്തേത്തുടർന്ന് ഒരാൾ അറസ്റ്റിലായിട്ടുണ്ട്.