ഇംഫാൽ: മണിപ്പൂർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 15 വർഷമായി മണിപ്പൂർ ഭരിക്കുന്ന കോൺഗ്രസ് സർക്കാർ യാതൊരു വികസന പ്രവർത്തനങ്ങളും ചെയ്തില്ലെന്നും, കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാനസർക്കാർ എതിരായി പ്രവർത്തിക്കുകയാണെന്നും ഇംഫാലിൽ പരിവർത്തൻ റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. കഴിഞ്ഞ 15 വർഷമായി മണിപ്പൂർ ഭരിക്കുന്ന സർക്കാർ യാതൊരു വികസന പ്രവർത്തനങ്ങളും നടപ്പാക്കിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പരിവർത്തൻ റാലിയിൽ പറഞ്ഞു.
യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്നും പ്രധാനമന്ത്രി ചോദിച്ചു. ബിജെപി സർക്കാർ മണിപ്പൂരിൽ അധികാരത്തിലെത്തിയാൽ 15 മാസം കൊണ്ട് മണിപ്പൂരിനെ മാറ്റിയെടുക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.
മണിപ്പൂർ മുഖ്യമന്ത്രി സംസ്ഥാനത്തെ ജനങ്ങളെ വേർ തിരിക്കാൻ ശ്രമിക്കുകയാണെന്നും ആദിവാസി വിഭാഗക്കാരെ തമ്മിൽ അടിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. വൈദ്യുതി സൗകര്യം ഇല്ലാത്ത മണിപ്പൂരിലെ പല ഭാഗങ്ങളിലും വൈദ്യുതി എത്തിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണ്. എന്നാൽ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് എതിരായി പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടി ചേർത്തു. മാർച്ച് 4, 8 തീയതികളിൽ രണ്ട് ഘട്ടമായാണ് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുക.