ന്യൂഡൽഹി : ഹൃദ്രോഗികൾക്കുള്ള സ്റ്റെന്റിന് സർക്കാർ നിശ്ചയിച്ച വിലയിലും കൂടുതൽ വാങ്ങിയതിന് രണ്ട് ആശുപത്രികൾക്ക് നോട്ടീസ് . സാകേതിലെ മാക്സ് , സോണിപതിലെ നിദാൻ അശുപത്രികൾക്കാണ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി നോട്ടീസ് അയച്ചത് .
പ്രാഥമിക അന്വേഷണത്തിലാണ് ഈ ആശുപത്രികൾ സ്റ്റെന്റിന് കൂടുതൽ വില ഈടാക്കുന്നതായി കണ്ടെത്തിയതെന്ന് അതോറിറ്റി വ്യക്തമാക്കി . എന്നാൽ ആശുപത്രികൾ ആരോപണം നിഷേധിച്ചിട്ടുണ്ട് . നിരവധി ആശുപത്രികളിൽ എൻപിപിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഹെൽപ്പ് ലൈനിൽ വന്ന പരാതികൾ പരിശോധിച്ചാണ് അതോറിറ്റി നടപടിയെടുത്തത്. പരാതി ശരിയെന്ന് തെളിഞ്ഞാൽ ആദ്യം പിഴശിക്ഷയും പിന്നീട് ലൈസൻസ് റദ്ദാക്കുന്നതുമുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ അതോറിറ്റിക്ക് അധികാരമുണ്ട്.
ലക്ഷക്കണക്കിന് ഹൃദ്രോഗബാധിതർക്ക് ആശ്വാസം പകർന്ന് കൊണ്ട് കഴിഞ്ഞ ആഴ്ച്ചയാണ് സ്റ്റെന്റുകളുടെ വില കേന്ദ്രസർക്കാർ കുറച്ചത് .സാധാരണ സ്റ്റെന്റുകളുടെ ഏറ്റവും കൂടിയ വില 7260 ഉം അത്യാധുനിക സ്റ്റെന്റുകളുടേത് 29,600 രൂപയും ആക്കി നിജപ്പെടുത്തിയത് . നേരത്തെ ഇവകളുടെ കൂടിയ വില 75,000 ഉം ഒന്നരലക്ഷവും ആയിരുന്നു.