ശ്രീനഗർ : വിഘടനവാദത്തിനും ഭീകരപ്രവർത്തനങ്ങൾക്കും കുപ്രസിദ്ധമായ അനന്തനാഗ് ധീരജവാനോടുള്ള ജനങ്ങളുടെ സ്നേഹത്തിനും ആദരവിനുമാണ് ഇന്നലെ സാക്ഷ്യം വഹിച്ചത് . ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ലാൻസ് നായിക്ക് മൊഹിയുദ്ദീൻ റാത്തറിന്റെ ത്രിവർണപതാകയിൽ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ആദരാഞ്ജലികളർപ്പിക്കാൻ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയത് ആയിരങ്ങളാണ്.
കിലോമീറ്റർ അകലെ നിന്നു പോലും ജനങ്ങൾ കാൽ നടയായെത്തി ധീരജവാന് അന്ത്യാഞ്ജലി അർപ്പിച്ചു . സ്ത്രീകളുടെ സാന്നിദ്ധ്യമായിരുന്നു കൂടുതൽ ശ്രദ്ധേയം.സൈനികർക്കൊപ്പം ജവാന്റെ ഭൗതിക ദേഹം നിരവധി യുവാക്കൾ കൈകളിലേന്തിയാണ് പൊതുദർശനത്തിനായി കൊണ്ടുവന്നത് .
സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന ഭീകരനെ മഹത്വവത്കരിക്കുന്നവർ മാത്രമല്ല തങ്ങളുടെ പ്രദേശത്തുള്ളതെന്ന് അനന്ത നാഗുകാർ തെളിയിച്ചു. ഇത് ഭീകരതയെ പ്രതിരോധിച്ച് കശ്മീരിയത്തും ദേശീയതയും ഉയർത്തിപ്പിടിക്കാൻ തങ്ങൾ തയ്യാറാണെന്നുള്ള സന്ദേശം കൂടിയാണ് നൽകുന്നത് .
കുംഗ്നൂവിലെ ഭീകരവിരുദ്ധ നീക്കത്തിനു ശേഷം തിരിച്ചുവരുമ്പോൾ നേരിട്ട ആക്രമണത്തിലാണ് മൊഹിയുദ്ദീൻ കൊല്ലപ്പെട്ടത് . മൊഹിയുദ്ദീനോടൊപ്പം രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടിരുന്നു . ഇതിലൊരാൾ പാലക്കാട് സ്വദേശി ശ്രീജിത്താണ് .