കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അറസ്റ്റിലായ പൾസർ സുനി അധികസമയം പൊലീസ് കസ്റ്റഡിയിലുണ്ടാവരുതെന്ന് ആർക്കോ വാശിയുളളതു പോലെയാണ് പ്രതിയുടെ കീഴടങ്ങലും അതിനേത്തുടർന്നുണ്ടായ നാടകീയ സംഭവങ്ങളും വ്യക്തമാക്കുന്നത്.
കുറ്റകൃത്യം കഴിഞ്ഞ ശേഷവും സ്ഥലത്തു തന്നെയുണ്ടായിരുന്ന പ്രതികൾ ആദ്യം അമ്പലപ്പുഴയിൽ സുഹൃത്തിന്റെയടുത്താണ് എത്തിയത്. പണം സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും പണം ലഭിക്കാതെ വന്നതിനേത്തുടർന്ന് കായംകുളത്ത് തന്റെ മാല പണയം വച്ചാണ് പണം സമ്പാദിച്ചത്. തുടർന്ന് കോയമ്പത്തൂരിലേക്കു രക്ഷപ്പെട്ട ഇവർ തമിഴ്നാട് വഴി തിരുവനന്തപുരത്തെത്തി അവിടെയേതെങ്കിലും കോടതിയിൽ കീഴടങ്ങാനും പദ്ധതിയിട്ടിരുന്നു. അതേസമയം സുനിയുടെ അഭിഭാഷകയെ കേന്ദ്രീകരിച്ച് പൊലീസ് വിടാതെ പിന്തുടർന്നതിനേത്തുടർന്ന് ഇവർ ആ പദ്ധതിയുപേക്ഷിക്കുകയായിരുന്നെന്നാണ് വിവരം.
എന്നാൽ ഇന്നലെ കനത്ത കാവൽ മറികടന്ന് ഇവർ കോടതിമുറിക്കുളളിൽ വരെയെത്തിയ സംഭവത്തിൽ നിന്നും ഇവർക്കു പിന്നിൽ ശക്തരായ ചിലരുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. കൃത്യമായ നിയമോപദേശവും ഇവർക്കു ലഭിച്ചിട്ടുണ്ടെന്നുളളത് ഇവരുടെ ഓരോ നീക്കത്തിൽ നിന്നും വ്യക്തമാണ്. അതേസമയം പൊലീസ് കസ്റ്റഡിയിൽ സുനി അധികസമയം തുടരാൻ പാടില്ല എന്ന് ആർക്കോ നിർബന്ധമുളളതു പോലെയാണ് ഓരോ സംഭവങ്ങളും സൂചന നൽകുന്നത്. സുനിയെ അറസ്റ്റ് ചെയ്തതിനു ശേഷം കോടതി കൂടിയപ്പോൾ, അറസ്റ്റ് ചട്ടവിരുദ്ധമാണെന്നു കാട്ടി സുനിയെ എത്രയും വേഗം കോടതിയിലെത്തിക്കണമെന്ന് അഭിഭാഷകർ വാദിച്ചു. എന്നാൽ ഈ വാദം മുഖവിലയ്ക്കെടുക്കാതിരുന്ന കോടതി പ്രതികളെ 24 മണിക്കൂറുകൾക്കുളളിൽ കേസ് നിലനിൽക്കുന്ന കോടതിയിൽ ഹാജരാക്കിയാൽ മതിയെന്നും, ഉടനടി ഇവരെ അന്വേഷണോദ്യോഗസ്ഥനു മുൻപിൽ ഹാജരാക്കാനുമാണ് നിർദ്ദേശിച്ചത്.
തലനാരിഴയ്ക്കാണ് നിയമം അനുവദിച്ചു നൽകിയേക്കുമായിരുന്ന ആനുകൂല്യത്തിൽ നിന്നും പ്രതികൾ പൊലീസ് വലയിലാകുന്നത്. ഇതു പൊലീസിനു നേട്ടമായെങ്കിലും നിലവിൽ പൊലീസിനു ലഭിച്ചിട്ടുളള സമയം പരിമിതമാണ്. ഇന്നുച്ചയോടെ ഇവരെ കോടതിയിൽ ഹാജരാക്കണമെന്നിരിക്കേ, ഇവരെ ചോദ്യം ചെയ്യാൻ ലഭിക്കുന്ന സമയം വളരെ കുറവു മാത്രമാണ്.
പൊലീസ് ചോദ്യം ചെയ്യലിലും കൃത്യമായ ‘ലീഗൽ ഫ്രെയിമിനുളളിൽ’ നിന്നുകൊണ്ടുളള സുരക്ഷിതമായ മൊഴികൾ നൽകാൻ പ്രതികൾ ശ്രമിക്കുന്നതും ഇവർക്കു പിന്നിൽ നിയമസഹായമുൾപ്പെടെയുളള ശക്തമായ പിന്തുണയുണ്ടെന്നുളളതിന്റെ സൂചനയാണ് നൽകുന്നത്. താൻ ഒറ്റയ്ക്കാണ് ഈ ആക്രമണത്തിനു പദ്ധതിയിട്ടതെന്നും, ഇത് ആരുടെയും ക്വട്ടേഷനല്ലെന്നുമുളള നിലപാടിലാണ് പ്രതി ഉറച്ചു നിൽക്കുന്നതെങ്കിലും, ഇയാൾക്കു മുൻപേ പിടിയിലായ പ്രതികളുടെ മൊഴികൾ ഇതിനു കടകവിരുദ്ധമാണ്.
ആക്രമണത്തിനു ശേഷം ഉടൻ തന്നെ സുനി ആരോടോ ഫോണിൽ സംസാരിച്ചുവെന്നും, ആക്രമണത്തിനു ശേഷം ആരെയോ കണ്ടിരുന്നുവെന്നും തുടങ്ങിയ മൊഴികളും, അഭ്യൂഹങ്ങളും നിലനിൽക്കേ സുനിയുടെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. അതേസമയം കൂടുതൽ ചോദ്യം ചെയ്യലിന് ഇനിയും സമയം ആവശ്യമുണ്ടെന്നുളളതും പൊലീസിനു വെല്ലുവിളിയാണ്. പ്രാഥമിക മൊഴിയെടുപ്പിനു ശേഷം, ‘ഇൻട്രോഗേഷൻ ടീമിന്’ ഈ മൊഴി പഠിക്കേണ്ടതും, മറ്റു പ്രതികളുടെ മൊഴികളും, സാഹചര്യത്തെളിവുകളും, ഇര നൽകിയ പ്രസ്താവനയും തമ്മിൽ താരതമ്യം ചെയ്യേണ്ടതും പഴുതുകളടച്ചുളള രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി തയ്യാറെടുക്കേണ്ടതുമുണ്ട്. ഇത്തരമൊരു ചോദ്യം ചെയ്യൽ നടപടിക്രമത്തെ അതിജീവിക്കാൻ പ്രതികൾക്കു കഴിയില്ല. മൂന്നാം മുറയോ, ദേഹത്തു മണ്ണു നുള്ളിയിടുകയോ പോലും ചെയ്യാതെ നടപ്പാക്കാവുന്ന ഇത്തരം ചോദ്യം ചെയ്യൽ രീതി അടുത്തിടെ കപ്പലപകടക്കേസിലും, ബണ്ടി ചോറിന്റെ കേസിലുമൊക്കെ സംസ്ഥാന പൊലീസ് വിജയകരമായി തെളിയിച്ചതുമാണ്. ശാസ്ത്രീയമായ ചോദ്യം ചെയ്യൽ നടപടിക്രമങ്ങളിൽ ഈ തയ്യാറെടുപ്പുകൾ അനിവാര്യമാണ്. ഇതിനാവശ്യമായ സമയം പൊലീസിനു ലഭിക്കരുതെന്ന് ആർക്കോ വാശിയുണ്ടെന്നതു പോലെയാണ് ഇന്നലെ മുതലുളള സംഭവങ്ങൾ വ്യക്തമാക്കുന്നത്.