കൊല്ലം: കൊല്ലത്ത് രാഷ്ട്രീയ കലാപമുണ്ടാക്കാന്‍ സി.പി.എം ശ്രമം നടത്തുന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ബി.ജെ.പി പ്രവർത്തകരെ വധിക്കുമെന്ന് സി.പി.എം പരവൂർ ലോക്കൽ സെക്രട്ടറി ശ്രീലാലിന്റെ പരസ്യഭീഷണി.
കണ്ണൂരിനു സമാനമായി കൊല്ലം ജില്ലയെ കലാപഭൂമിയാക്കാൻ സി.പി.എം ശ്രമം നടത്തുന്നുവെന്ന ആരോപണം നിലനിൽക്കേയാണ് സി.പി.എം നേതാവിന്റെ കൊലവിളി. സി.പി.എം പരവൂർ ലോക്കൽ സെക്രട്ടറി ശ്രീലാലാണ് ബി.ജെ.പി പ്രവർത്തകരെ വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയിരിക്കുന്നത്. ഒരു സി.പി.എം പ്രവർത്തകനെ തൊട്ടാൽ നാലു ബി.ജെ.പി പ്രവർത്തകരെ കൊന്നു കളയുമെന്നാണ് നേതാവിന്റെ ഭീഷണി. സി.പി.എം ഏരിയാ കമ്മറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് കൊലപാതകത്തിന് നേതാവ് ആഹ്വാനം ചെയ്തിരിക്കുന്നത്.
“ഞങ്ങളിലൊരെണ്ണത്തിനെ തൊട്ടാൽ ആ ദിവസം തന്നെ നാലെണ്ണത്തിനെ കാച്ചിയിരിക്കും” എന്നാണ് ശ്രീലാലിന്റെ പരസ്യപ്രസ്താവന. ഫെബ്രുവരി അഞ്ചിന് കൊല്ലം പരവൂരിൽ നടന്ന പരിപാടിയിലാണ് നേതാവിന്റെ വിവാദപ്രസംഗം.
കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയ നേതാവിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ബി.ജെ.പി.