തൃശ്ശൂർ: മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും മാറി തുടര്‍പഠനത്തിനായി മറ്റു കോളേജുകളെ സമീപിക്കാന്‍ വിദ്യാർത്ഥികള്‍ക്ക് ഹൈക്കോടതിയുടെ അനുമതി. 210 വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്നും മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ 9 വിദ്യാർത്ഥികള്‍ ടോംസില്‍ തന്നെ പഠനം തുടരണമെന്ന നിലപാട് സ്വീകരിച്ചു. ഈ വിദ്യാർത്ഥികള്‍ക്കു വേണ്ടി കോളേജ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തയാറാണെന്ന് ടോംസ് മാനേജ്മെന്റ് കോടതിയെ അറിയിച്ചു.
സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് കീഴില്‍ പഠിക്കുന്ന 210 വിദ്യാര്‍ത്ഥികളാണ് ടോംസില്‍ നിന്നും മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. ഇക്കാര്യം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാങ്കേതിക സര്‍വ്വകലാശാല അധികൃതരെ അറിയിച്ചിരുന്നു. എത്രയും വേഗം ടോംസില്‍ നിന്നും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്‍പതു വിദ്യാര്‍ത്ഥികള്‍ മാത്രം ടോംസില്തന്നെ പഠനം തുടരണമെന്ന നിലപാട് സ്വീകരിച്ചു. ഈ ഒന്‍പതു പേര് ഒപ്പിട്ട ഹര്‍ജിയുമായാണ് ടോംസ് കോളേജുമ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
അതേസമയം ഈ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി കോളേജ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തയാറാണെന്നും ടോംസ് മാനേജ്മെന്റ് കോടതിയെ അറിയിച്ചു. ഇതോടൊപ്പം എം.ജി സര്‍വകലാശാലയ്ക്കു കീഴില്‍ പഠിക്കുന്ന മറ്റ് വിദ്യാര്‍ഥികള്‍ക്കുളള ക്ലാസുകളും പുനരാരംഭിക്കും. ടോംസ് കോളേജിന്റെ അംഗീകാരം ഇനി പുതുക്കില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാല അറിയിച്ചിട്ടും അത് മറികടന്ന് കോളേജില്‍ പഠനം തുടരാന്‍ താൽപ്പര്യം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികളെ വച്ചുകൊണ്ട് ക്ലാസ്സുകള്‍ പുനരാംരംഭിച്ചിരുന്നു.
ഇതിനെതിരേ 210 വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും സര്‍വ്വകലാശാലയെ സമീപിച്ചതിനെത്തുടര്‍ന്ന് കോളേജിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഒന്‍പത് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ സ്വാധീനിക്കാന്‍ കഴിഞ്ഞെങ്കിലും കോളേജിന്റെ അംഗീകാരം തിരിച്ചുപിടിക്കാന്‍ ടോമിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ടോംസില്‍ തുടര്‍ന്നുപഠിക്കാന്‍ തീരുമാനിച്ച വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റിന് അംഗീകാരമുണ്ടോയെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.