അബുദാബി: 13-ാം മത് അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിന് സന്ദർശക തിരക്കേറുന്നു. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന പ്രദർശനത്തിൽ പ്രതിരോധരംഗത്തെ അത്യാധുനിക ഉപകരണങ്ങൾ,സാങ്കേതിക വിദ്യകൾ എന്നിവയാണ് പ്രധാനമായും പ്രദർശിപ്പിക്കുന്നത്.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനത്തിൽ യുദ്ധോപകരണങ്ങളുടെ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന 1200 ലേറെ കമ്പനികളാണ് പങ്കെടുക്കുന്നത്. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പ്രദർശനത്തിൽ അൻപതിലേറെ രാജ്യങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം സന്ദർശകരാണ് എത്തുന്നത്. പ്രദർശനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുടെ സൈനികർ അവതരിപ്പിക്കുന്ന വ്യോമാഭ്യാസവും സൈനികാഭ്യാസങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
ഇതോടൊപ്പം നാവിക രംഗങ്ങളിലെ പുത്തൻ സാധ്യതകളവതരിപ്പിക്കുന്ന നാലാമത് നാവിക പ്രതിരോധ പ്രദര്‍ശനവും അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണു പ്രദർശനം. പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രദർശനം കാണാൻ അവസരമുണ്ട്. പ്രദർശനം വ്യാഴ്ച സമാപിക്കും