തിരുവല്ല: തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആത്മീയതയുടെ കണ്ണിയാണ് ശ്രീരാമകൃഷ്ണ പരമഹസനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ല തുകലശ്ശേരി ശ്രീരാമകൃഷ്ണാശ്രമത്തിൽ ആരംഭിച്ച ശ്രീരാമകൃഷ്ണ വചനാമൃത സത്രം വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭൗതീകമായ വളർച്ചയല്ല ആത്മീയമായ വളർച്ചയാണ് ജനതയുടെ പുരോഗതിയ്ക്ക് ആവശ്യമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആത്മീയതയ്ക്ക് പല ഭാഷകളിലും മതങ്ങളിലും പേരുകളിലുള്ള മാറ്റം മാത്രമേയുള്ളു. ലക്ഷ്യം ഒന്നു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നേറുന്നതാണ് ഭാരതത്തിന്റെ മഹത്തായ സംസ്കൃതി. സാമൂഹിക സാമ്പത്തിക പുരോഗതിക്ക് രാജ്യത്തിന് പുറത്ത് നിന്നുള്ള പിന്തുണ വേണമെന്നത് തെറ്റായ സങ്കൽപമാണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
മഠാധിപതി സ്വാമി നിർവിണ്ണാനന്ദ, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കുര്യൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, സ്വാമീ ആത്മാഘാനന്ദ, സ്വാമി ഗോലോകാനന്ദ, എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയിൽ ഇതാദ്യമായാണ് വചനാമൃത സത്രം സംഘടിപ്പിക്കുന്നത്. കോട്ടയം എൻ സോമരാജനാണ് യജ്ഞാചാര്യൻ. 28 വരെ നീണ്ടുനിൽക്കുന്ന സത്രത്തിൽ ആത്മീയരംഗത്തെ നിരവധി പ്രമുഖർ പ്രഭാഷണം നടത്താനെത്തും.