തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ദ്ധനയെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മാത്രം രജിസ്റ്റര്‍ ചെയ്തത് 2,59,909 ക്രിമിനല്‍ കേസുകളാണ്. സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളെല്ലാം പൂര്‍ണ പരാജയമാണെന്ന് ഈ കണക്കുകള്‍ തന്നെ തെളിയിക്കുന്നു.
സാമൂഹ്യ ക്ഷേമ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവയ്ക്ക് കീഴില്‍ നിരവധി പദ്ധതികളാണ് സ്ത്രീ സുരക്ഷയ്ക്കെന്ന പേരില്‍ സംസ്ഥാനത്തുള്ളത്. നിര്‍ഭയ സംവിധാനം, സ്റ്റേഷനുകളില്‍ വനിതാ ഹെല്പ് ഡെസ്ക്, കേസുകളന്വേഷിക്കുന്നതിന് പ്രത്യേക ക്രൈം വിംഗ്, അടിയന്തിര സാഹചര്യങ്ങളില്‍ സഹായമെത്തിക്കാന്‍ കണ്ട്രോള് റൂം നമ്പര്‍, 24 മണിക്കൂറും ജാഗരൂകരായി പിങ്ക് പട്രോള്‍ സംഘം, സോഷ്യല്‍ മീഡിയാ അതിക്രമം തടയാന്‍ സൈബര്‍ ഡോമിന്റെ സേവനം, ഷീ ഓട്ടോ, ഷീ ടാക്സി, സാമൂഹ്യക്ഷേമ വകുപ്പിന്റെ ഫാമിലി വെല്‍ഫെയര്‍ വിംഗ് ഇങ്ങനെ പോകുന്നു പട്ടിക.
എന്നാല്‍ ഇവയൊക്കെ വെറും നോക്കുകുത്തികളാണെന്ന് കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ വ്യക്തമാക്കുന്നു. രണ്ടര ലക്ഷത്തില്‍ പരം ക്രിമിനല്‍ കേസുകളാണ് വിവധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്, ഗാര്‍ഹിക പീഢന നിരോധന നിയമപ്രകാരമുള്ള കേസുകള്‍ ഏതാണ്ട് നാല് ലക്ഷത്തിലധികം വരും.
2010ല്‍ 1,72,137 കേസുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് വലിയ വര്‍ദ്ധനവ് ഉണ്ടായത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റിട്ടും കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നില്ല. ജിഷാ കൊലക്കേസിന് പിന്നാലെ മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കും പാഴ്വാക്കായി.
അതേസമയം ഗൗരവതരമായ പരാതികല്‍ പോലും ഇരയെ ഭീഷണിപ്പെടുത്തിയും പോലീസ് സ്റ്റേഷനുകളില്‍ വച്ചും പിന്‍വലിക്കപ്പെടുന്നതും പതിവാണ്. രാഷ്ട്രീയ ഇടപെടലുകൾ കേസ് ചാര്‍ജ്ജ് ചെയ്യുന്നതിലും, പ്രതികളെ രക്ഷിക്കുന്നതിലും വര്‍ദ്ധിച്ചതും സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് വെല്ലുവിളിയായിട്ടുണ്ട്.