ന്യൂഡൽഹി: വിവാദ മതപ്രചാരകൻ സാക്കിർ നായിക്കിന് പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും ഹവാല പണമിടപാടും ഉണ്ടായിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ വ്യാപാരശൃംഖലയിൽപ്പെട്ട കറാച്ചിയിലെ വ്യാപാരികളാണ് സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് ഹവാല ഇടപാടു വഴി പണമെത്തിച്ചിരുന്നതെന്നാണ് കണ്ടെത്തൽ.
വൻ തുകകളാണ് ഇത്തരത്തിൽ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ കൈപ്പറ്റിയിട്ടുളളതെന്നാണ് കണ്ടെത്തൽ. സാക്കിർനായിക്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ ആമിർ ഗസ്ദാർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇതു സംബന്ധിച്ച വിവരം അന്വേഷണോദ്യോഗസ്ഥർക്കു ലഭിച്ചത്. ഈ പണം സൗദി അറേബ്യ, ദുബായ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ വഴിയാണ് ഭാരതത്തിൽ എത്തിച്ചിരുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
ഈ ഇടപാടിൽ ഏതെങ്കിലും ഭീകരവാദസംഘടനകൾക്കു പങ്കുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. തീവ്രവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സാക്കിർ നായിക്കിന്റെ സ്ഥാപനങ്ങളുടെ ലൈസൻസ് കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ബംഗ്ലാദേശിൽ പിടിയിലായ ഭീകരവാദികൾ സാക്കിർനായിക്കിന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടരായാണ് ഭീകരവാദത്തിൽ എത്തിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ബംഗ്ലാദേശ് സർക്കാർ ആവശ്യപ്പെട്ടതു പ്രകാരമാണ് ഇയാൾക്കെതിരേ ഇന്ത്യൻ ഏജൻസികൾ അന്വേഷണമാരംഭിച്ചത്.