ഡമാസ്കസ് : ഐഎസ് നിയന്ത്രണത്തിലുള്ള മൊസൂൾ തിരിച്ചുപിടിക്കാൻ ശക്തമായ ആക്രമണവുമായി ഇറാഖി സേന. ഞായറാഴ്ച ആരംഭിച്ച സൈനിക നടപടിയിലൂടെ നിരവധി ഗ്രാമങ്ങൾ തിരിച്ചുപിടിക്കാനായെന്ന് സൈന്യം അറിയിച്ചു. മൊസൂളിന്റെ നിയന്ത്രണം നേടാനായാൽ രാജ്യത്ത് നിന്ന് ഐഎസിനെ തുടച്ചുനീക്കാമെന്ന പ്രതീക്ഷയിലാണ് ഇറാഖ്.
ഇറാഖിലെ ഐഎസിന്റെ ശക്തികേന്ദ്രമാണ് മൊസൂൾ. മൊസൂളിന്റെ നിയന്ത്രണം പൂർണ്ണമായും പിടിച്ചെടുത്താൽ ഐഎസിന്റെ വേരറുക്കാമെന്ന കണക്കുകൂട്ടലിലാണ് സൈനിക നടപടിയുമായി മുന്നോട്ട് പോകാൻ ഇറാഖ് തയ്യാറായത്. ഞായറാഴ്ച തന്നെ സൈനികനടപടി ആരംഭിച്ചിരുന്നു. നൂറുകണക്കിന് യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളുമായി നീങ്ങിയ സേന അപ്രതീക്ഷിത ആക്രമണത്തിലൂടെ നിരവധി ഗ്രാമങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.
മൊസൂൾ വിമാനത്താവളത്തിന് സമീപം എത്തിച്ചേരാനായത് നേട്ടമായെന്നും സൈന്യം അറിയിച്ചു. എന്നാൽ ഗ്രാമവാസികളെ മുൻനിർത്തിയുള്ള ഐഎസിന്റെ ആക്രമണതന്ത്രത്തെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയും സൈന്യത്തിനുണ്ട്. ഐഎസ് അധിനിവേശ മൊസൂളിൽ നിരവധി ഗ്രാമവാസികൾ കുടുങ്ങിക്കിടപ്പുണ്ട്.
സൈനികനടപടിക്കിടെ നിരവധി കാർബോംബുകൾ നിർവീര്യമാക്കിയെന്നും നേരിട്ടുള്ള ആക്രമണത്തിന് ഐഎസ് ഇതുവരെ മുതിർന്നില്ലെന്നും സൈന്യം അറിയിച്ചു. യുഎന്നിന്റെ കണക്കുപ്രകാരം ആറ് ലക്ഷത്തി അൻപതിനായിരം ഗ്രാമവാസികൾ ഇവിടങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്. ഇവരുടെ സുരക്ഷ നോക്കി മാത്രമേ മുന്നേറാവൂ എന്നും നിർദ്ദേശമുണ്ട്.