ഷാർജ : പാകിസ്ഥാൻ ആൾ റൗണ്ടർ ഷാഹിദ് അഫ്രിദി ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന തീരുമാനം പ്രഖ്യാപിച്ചു. ടെസ്റ്റ്- ഏകദിന മത്സരങ്ങളിൽ നിന്ന് നേരത്തെ വിരമിച്ചിരുന്നുവെങ്കിലും പാക് ട്വെന്റി ട്വെന്റി ടീമിൽ തുടരുകയായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന കുട്ടിക്രിക്കറ്റിന്റെ ലോക ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെ നയിച്ചത് അഫ്രിദിയാണ് . മത്സരത്തിനു ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു.
സ്ഫോടനാത്മക ബാറ്റിംഗിന് പേരുകേട്ട അഫ്രിദി ലെഗ് സ്പിന്നർ എന്ന നിലയിലും പാക് വിജയങ്ങളിൽ പങ്കു വഹിച്ചിട്ടുണ്ട് . 1996 ൽ ശ്രീലങ്കയെ വിറപ്പിച്ച് 37 പന്തിൽ നേടിയ സെഞ്ച്വറി ലോകറിക്കാർഡായി . തന്റെ രണ്ടാമത്തെ മത്സരത്തിലാണ് അഫ്രിദി ഈ നേട്ടം കൈവരിച്ചത്. പതിനേഴ് വർഷങ്ങൾക്ക് ശേഷം ന്യൂസിലൻഡിന്റെ കോറീ ആൻഡേഴ്സണാണ് അഫ്രിദിയുടെ റെക്കോർഡ് ഭേദിച്ചത്.
ടെസ്റ്റിൽ മികച്ച റെക്കോർഡ് നേടാനായില്ലെങ്കിലും 398 ഏകദിനങ്ങളിൽ നിന്ന് 8064 റൺസ് നേടിയ അഫ്രിദി തന്റെ ലെഗ് ബ്രേക്ക് കൊണ്ട് 395 പേരെ പവലിയൻ കയറ്റി. സംഭവ ബഹുലമായ 21 വർഷത്തെ കരിയർ അവസാനിപ്പിച്ച് അഫ്രിദി വിരമിക്കുമ്പോൾ പാകിസ്ഥാൻ ക്രിക്കറ്റിലെ ജ്വലിച്ചുനിന്ന വന്യസൗന്ദര്യമാണ് പടിയിറങ്ങുന്നത് .