2003 ജൂൺ 29 നായിരുന്നു കടയ്‌ക്കലിനെ നടുക്കിക്കൊണ്ട് ആ കൊലപാതകം നടന്നത് . ആനപ്പാറ കെ എസ് ഇ ബി ഓഫീസിനു സമീപം മുൻ കടയ്‌ക്കൽ പഞ്ചായത്ത് പ്രസിഡന്റ് സായിദാസിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സി എം പി ജില്ലാ കൗൺസിൽ അംഗം പ്രവീൺ ദാസിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തി . സിപിഎമ്മിൽ നിന്ന് സി എം പിയിൽ ചേർന്ന ശക്തനായ നേതാവായിരുന്നു പ്രവീൺ ദാസ് . നിരവധി പ്രവർത്തകരെ അടർത്തിയെടുത്തത് കൊണ്ട് തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളി.
നമ്പർ പ്ളേറ്റ് മറച്ച ഒരു ജീപ്പായിരുന്നു കൊലപാതകികൾ കൃത്യം നടത്താൻ ഉപയോഗിച്ചത് . ടിപി ചന്ദ്രശേഖരനെ വധിച്ച അതേ രീതിയിൽ തന്നെയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത് .ജീപ്പ് കൊണ്ട് ബൈക്ക് ഇടിച്ചിട്ടതിനെ തുടർന്ന് പ്രാണ രക്ഷാർത്ഥം യശോദ എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറിയ പ്രവീൺ ദാസിനെ സിപിഎം അക്രമികൾ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു .നാട്ടുകാർ ഓടിക്കൂടി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നവഴി പ്രവീൺ ദാസ് മരണത്തിന് കീഴടങ്ങി.
കൊലപാതകികളെ രക്ഷിക്കുന്ന സമീപനമായിരുന്നു ഇന്നത്തെ പോലെ അന്നും പോലീസ് സ്വീകരിച്ചത് . സിപിഎമ്മിന്റെ ഭരണകാലത്ത് നടന്ന വിചാരണയിൽ 58 സാക്ഷികളിൽ 32 പേരും കൂറുമാറി പ്രതിഭാഗം ചേർന്നു . പ്രധാന സാക്ഷികളിൽ അമ്മയും ഭാര്യയുമൊഴിച്ച് എല്ലാവരും കൂറുമാറി .പ്രവീൺ ദാസിന്റെ സഹോദരനും കൂടെയുണ്ടായിരുന്ന സായിദാസും പോലും പ്രതിഭാഗം ചേർന്നു. സിപിഎമ്മിനെതിരെ മൊഴി കൊടുത്താൽ കടയ്‌ക്കലിൽ ജീവിക്കാൻ കഴിയില്ലെന്ന ഭീഷണിയായിരുന്നു കൂറുമാറ്റത്തിന് കാരണമായത് .സായിദാസ് പിന്നീട് നല്ല കുട്ടിയായി സിപിഎമ്മിൽ തിരിച്ചെത്തി.
പ്രോസിക്യൂഷന് ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും തങ്ങൾ നിസ്സഹായരാണെന്നും കോടതി പറഞ്ഞു. ഒടുവിൽ 17 പ്രതികളേയും വെറുതെ വിട്ടു . പ്രതികൾ പുച്ഛച്ചിരിയോടെ ഇറങ്ങിപ്പോകുന്നത് പോലീസിന്റെ അനാസ്ഥ മൂലമാണെന്ന് കോടതി ചൂണ്ടിക്കാട്ടി . കേസന്വേഷിച്ച ഉദ്യോഗസ്ഥരെ കോടതി നിശിതമായി വിമർശിച്ചു . പ്രവീൺ ദാസിന്റെ കൊലപാതകക്കേസ് അവിടെ കഴിഞ്ഞു . ഹൈക്കോടതിയിൽ അപ്പീലിനു പോകാൻ പോലും സർക്കാർ തയ്യാറായില്ലെന്നാണ് അറിവ്.
കടയ്‌ക്കലിൽ ആർ.എസ്.എസ് – ബിജെപി പ്രവർത്തകർ സിപിഎം കൊലക്കത്തിക്കിരയാവുന്നതും ഇതാദ്യമായല്ല . ആർ.എസ്.എസ് പ്രചാരകായിരുന്ന ദുർഗാദാസിനെ നിലമേൽ കോളേജിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതിന്റെ പിന്നിലും കടയ്‌ക്കൽ സംഘത്തിന് കയ്യുണ്ടായിരുന്നു .ചിങ്ങേലിയിലെ പ്രശോഭനേയും മുളങ്കാട്ടുകുഴിയിലെ ജയനേയും കൊലപ്പെടുത്തിയതും കടയ്‌ക്കൽ സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖത്തിന്റെ തെളിവുകളാണ് . കോൺഗ്രസ് നേതാവായിരുന്ന പൊടിയൻ സാറിന്റെ ദുരൂഹമരണത്തിലും സിപിഎമ്മിന്റെ കറുത്ത കൈകളുണ്ടെന്ന് സംശയിക്കപ്പെടുന്നു.
ഫെബ്രുവരി 2 ന് രാത്രി കടയ്‌ക്കലിൽ ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് രവീന്ദ്രനാഥിനേയും മറ്റ് പ്രവർത്തകരേയും ആക്രമിച്ചതും ആസൂത്രിതമായിത്തന്നെയായിരുന്നു . ക്ഷേത്രത്തിൽ ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ ചെറിയ സംഘർഷം പോലീസ് ഇടപെട്ട് ഒതുക്കിത്തീർത്തിരുന്നു . തുടർന്ന് വീട്ടിലേക്ക് പോകും വഴിയാണ് രവീന്ദ്രനാഥിനേയും സഹ പ്രവർത്തകരേയും ആസൂത്രിതമായി ആക്രമിച്ചത് .
പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാനെത്തിയ ആംബുലൻസ് പോലും തടയപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടും കടയ്‌ക്കൽ സി ഐ ഷാനിയും സംഘവും നോക്കി നിന്നതേയുള്ളൂ എന്ന് ആരോപണമുണ്ട് . സി ഐ ഷാനി മുൻ ഡിവൈ എഫ് ഐ പ്രവർത്തകനാണെന്നും സിപിഎമ്മിന് ഒത്താശ ചെയ്യുകയാണെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു . എന്തായാലും കടയ്‌ക്കലിൽ ഭരണത്തിന്റെ ഹുങ്കിലും പോലീസ് പിന്തുണയോടും കൂടിയാണ് സിപിഎമ്മിന്റെ അക്രമ പരമ്പര തുടരുന്നതെന്നതിൽ തർക്കമില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുടെ ജനപിന്തുണ വർദ്ധിച്ചതാണ് സിപിഎമ്മിനെ വിറളി പിടിപ്പിച്ചതെന്നാണ് ബിജെപി പറയുന്നത് . നാലോളം വാർഡുകളിൽ ബിജെപി ശക്തമായ മത്സരം കാഴ്ചവച്ച് രണ്ടാമതെത്തി . മറ്റ് പാർട്ടികളിൽ പ്രവർത്തിക്കുന്നവർക്ക് പ്രവീൺ ദാസിന്റെ അവസ്ഥയുണ്ടാകുമെന്ന ഭീഷണിയാണ് സിപിഎമ്മിന്റെ ഇവിടുത്തെ പ്രധാന തുറുപ്പ് ചീട്ട്.
മറ്റ് സംഘടനകൾക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത സ്റ്റാലിനിസ്റ്റ് ശൈലിയാണ് സിപിഎം ഇവിടെ പിന്തുടരുന്നതെന്നതിൽ സംശയമില്ല . കൊല്ലം ജില്ലയിൽ അവശേഷിക്കുന്ന ഏക സിപിഎം കോട്ടയിൽ വിള്ളൽ വീഴുന്നത് സഹിക്കാൻ കഴിയാതെയാണ് അക്രമ പരമ്പരകളുമായി സിപിഎം മുന്നോട്ടു പോകുന്നത് . ഭരണകൂടത്തിന്റെയും പോലീസിന്റെയും പിന്തുണയോടെ സിപിഎം ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ ഭയചകിതരായി കഴിയുകയാണ് കടയ്‌ക്കൽ നിവാസികൾ