ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർധസഹോദരൻ കിം ജോങ് നാം മലേഷ്യയിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഇന്തൊനേഷ്യൻ യുവതിയുടെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തി പൊലീസ്. ടെലിവിഷൻ പരിപാടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊലപാതകത്തിന് യുവതിയെ കരുവാക്കുകയായിരുന്നുവെന്ന് ഇന്തൊനേഷ്യൻ പൊലീസ് വ്യക്തമാക്കി. അതേസമയം നാമിന്റെ മൃതദേഹം ഡിഎൻഎ പരിശോധന നടത്തി തിരിച്ചറിഞ്ഞതിനു ശേഷമേ വിട്ടുകൊടുക്കാനാകുവെന്ന് മലേഷ്യ വ്യക്തമാക്കി.
വിഷമെന്ന് അറിയാതെയാണ് സിതി ഐഷ എന്ന ഇന്തൊനേഷ്യൻ യുവതി കിംഗ് ജോങ് നാമിന്റെ മുഖത്തേക്ക് വിഷം ചീറ്റിയതെന്ന് ഇന്തൊനേഷ്യൻ പൊലീസ് വ്യക്തമാക്കി. ടിവി പരിപാടിയുടെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിക്ക് പണം നൽകിയശേഷം കൃത്യം ചെയ്യിക്കുകയായിരുന്നുന്നുവെന്നാണ് സൂചന. ആദ്യം മറ്റ് രണ്ട് പേർക്കുനേരെ പ്രയോഗിക്കാൻ വെള്ളം നൽകിയശേഷം നാമിന് നേരെ വിഷം കൊടുത്തുവിടുകയായിരുന്നു.
നാമിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദേശ ചാരന്മാരാകാം ഇതിന് പിന്നിലെന്നും പൊലീസ് മേധാവി പറഞ്ഞു. രാജ്യത്ത് തൊഴിലിനും മറ്റുമായി നിരവധി ഇന്തൊനേഷ്യൻ വംശജരാണ് കുടിയേറിപ്പാർക്കുന്നത്.
കൃത്യം നടത്തിയത് രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേർന്നാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാമിന് നേരെ പ്രയോഗിച്ചത് വളെ വീര്യംകൂടിയ വിഷവസ്തുവാണെന്ന് മലേഷ്യയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ സാധിച്ചെന്നെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നാമിന്റെ മൃതദേഹം വിട്ടുനൽകുന്നതിൽ വീണ്ടും മലേഷ്യ നിലപാട് കടുപ്പിച്ചു. കുടുംബാംഗങ്ങളുടെ ഡിഎൻഎകൂടി നൽകിയാൽ മാത്രമേ മൃതദേഹം വിട്ടുകൊടുക്കാനാകൂവെന്ന് സർക്കാർ അറിയിച്ചു.
ഡിഎൻഎ മരിച്ച വ്യക്തിയുമായി ചേരുന്നതാണ് എന്ന് ഉറപ്പാക്കിയതിനു ശേഷമേ മൃതദേഹം വിട്ടുനല്കൂവെന്നും ഉന്നത മലേഷ്യന് പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.