ഭുവനേശ്വർ : ഒഡിഷയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം തുടരുന്നു . കോൺഗ്രസിനെ നിഷ്പ്രഭമാക്കി ഭരണകക്ഷിയായ ബിജെഡിയ്ക്ക് ഒപ്പം നിൽക്കുന്ന പ്രകടനമാണ് ബിജെപി കാഴ്ച വയ്ക്കുന്നത് .
അഞ്ച് ഘട്ടങ്ങളുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ വൻ മുന്നേറ്റമാണ് ബിജെപി കാഴ്ച വച്ചിരിക്കുന്നത് . 175 ജില്ല പരിഷത്തിലേക്ക് നടന്ന വോട്ടെടുപ്പിൽ 79 സീറ്റുകളുമായി ബിജെഡി മുന്നേറുമ്പോൾ 61 സീറ്റുകളുമായി ബിജെപി തൊട്ടു പിന്നിലുണ്ട്. സംസ്ഥാനത്ത് നിർണായക ശക്തിയായിരുന്ന കോൺഗ്രസിന് വെറും പതിനഞ്ച് സീറ്റ് മാത്രമേ ലഭിച്ചുള്ളൂ.
കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി ആകെ 362 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ 119 സീറ്റുകൾ ബിജെപി നേടിയപ്പോൾ ബിജെഡി 188 സീറ്റുകൾ കരസ്ഥമാക്കി. 2012 ൽ 36 സീറ്റുകളാണ് ബിജെപിക്ക് ഉണ്ടായിരുന്നത് . കോൺഗ്രസിന് 126 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും 26 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യമെങ്ങും മോദി തരംഗം ആഞ്ഞടിച്ചപ്പോൾ പോലും ഒഡിഷയിലെ 21 സീറ്റുകളിൽ 20 സീറ്റുകളും ബിജെഡി നേടിയിരുന്നു . പതിനൊന്ന് സീറ്റുകളിൽ കോൺഗ്രസായിരുന്നു രണ്ടാം സ്ഥാനത്ത് . ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത് .
മുൻപ് ബിജെഡിയ്ക്കൊപ്പം ഒഡിഷ ഭരിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് ഒറ്റയ്ക്ക് നിന്ന് വലിയ വിജയങ്ങൾ നേടാൻ ബിജെപിക്ക് സാധിച്ചിരുന്നില്ല . എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റമാണ് ബിജെപി നടത്തിയിരിക്കുന്നത് . 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം ബിജെപി തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത് .