മുംബൈ: വിവാദ മതപ്രചാരകൻ സാക്കിർ നായികിന്റെ അടുത്ത സഹായി ആമിർ ഗസ്ദാർ മുംബൈയിൽ അറസ്റ്റിലായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ആമിറിനെ അറസ്റ്റ് ചെയ്തത്. പണമിടപാടുകൾ സംബന്ധിച്ച കേസിലാണ് അറസ്റ്റെന്നാണ് വിവരം.
പി.എം.എൽ.എ നിയമപ്രകാരം അറസ്റ്റ് ചെയ്ത ആമിർ ചില സ്ഥാപനങ്ങളുടെ ഡയറക്ടറാണ്. സാക്കിർ നായിക്കിന്റെ വളരെയടുത്ത സഹായികളിൽ ഒരാളായ ഇയാളെ ഇന്നലെ വൈകിട്ട് 7.30ഓടെയാണ് മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്യുന്നത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോടതിയിൽ ഹാജരാക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്നലെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ഇയാളെ അന്വേഷണവുമായി സഹകരിക്കാതിരുന്നതിനേത്തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനു വേണ്ടി 200 കോടി രൂപയുടെ തിരിമറി നടത്തിയതു സംബന്ധിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. ആമിറിന്റെ സ്ഥാപനം സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനുമായി ചേർന്നു പ്രവർത്തിക്കുകയും ഐ.ആർ.എഫിന്റെ പീസ് ടിവിയുടെ പ്രവർത്തനത്തിൽ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്തിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.