ഇന്ന് കുമാരഗുരുദേവ ജയന്തി. ദളിതരുടെ വിമോചനത്തിനായി അവിരാമം പ്രയത്നിച്ച ആരാധ്യപുരുഷന്‍റെ പോരാട്ടങ്ങളും പ്രവർത്തനങ്ങളും എക്കാലവും വിസ്മരിക്കാനാകാത്തതാണ്.
തിരുവല്ലയിലെ ഇരവിപേരൂരിൽ 1879 ഫെബ്രുവരി 17നായിരുന്നു പറയസമുദായത്തിൽപെട്ട കുമാര ഗുരുദേവന്‍റെ ജനനം. ക്രൈസ്തവ ജന്മിയുടെ അടിയാളന്മായിരുന്ന കുമാരഗുരുദേവന്‍റെ കുടുംബം സമ്മർദ്ദത്തെ തുടർന്ന് ക്രിസ്തുമതാനുകൂലികളായിത്തീർന്നു. എന്നാൽ ദളിത് ക്രിസ്ത്യാനികളോടുള്ള വിവേചനം അദ്ദേഹത്തെ വേദനിപ്പിച്ചു. ഇതിനെതിരെ പോരാടാൻ തുടങ്ങിയപ്പോൾ മാർത്തോമാ സഭാധികൃതർ സഭയിൽ നിന്ന് പുറത്താക്കിയാണ് പകരം വീട്ടിയത്.
പ്രസംഗങ്ങളിൽ മാത്രമേ ആഢ്യക്രിസ്ത്യാനികൾക്ക് സാഹോദര്യമുള്ളൂ എന്ന് തിരിച്ചറിഞ്ഞ കുമാരഗുരുദേവന്‍റെ തുടർന്നുള്ള പ്രവർത്തനങ്ങൾ കേരളക്കരയാകെ തരംഗം സൃഷ്ടിക്കുന്നതായിരുന്നു. പോരാട്ട നേതാവിനെ അനുയായികൾ പിന്നീട് അപ്പച്ചൻ എന്ന് സംബോധന ചെയ്തു.
1906ൽ വാകത്താനത്തിനടുത്ത് ആദിച്ചൻ അബ്രഹാമിന്‍റെ പുരയിടത്തിൽ നടന്ന യോഗത്തിൽ അദ്ദേഹം ബൈബിൾകത്തിച്ച് പ്രതിഷേധിച്ചത് കോളിളക്കം സൃഷ്ടിച്ചിരുന്നു. 1909ൽ പ്രത്യക്ഷ്യ രക്ഷാ ദൈവസഭ സ്ഥാപിച്ച ഇദ്ദേഹം 1921, 31 വർഷങ്ങളിൽ ശ്രീമുലം പ്രജാസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ ദളിത് വിഭാഗങ്ങൾക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചതും പൊയ്കയിൽ അപ്പച്ചനെന്ന കുമാരഗുരുദേവനാണ്.
1939 ജൂലൈ രണ്ടിനായിരുന്നു ഈ യുഗപുരുഷന്‍റെ ദേഹവിയോഗം.