ന്യൂഡൽഹി: പാകിസ്ഥാന്റെ തുറമുഖനഗരമായ കറാച്ചി ഇന്ത്യാവിരുദ്ധ ഭീകരവാദികളുടെയും, ജിഹാദികളുടെയും, ക്രിമിനലുകളുടെയും വിഹാരകേന്ദ്രമാണെന്ന് റിപ്പോർട്ട്. ഇവർക്ക് പാകിസ്ഥാൻ ആർമിയുടെ നിർലോഭമായ പിന്തുണ ലഭിക്കുന്നതായും ബ്രസ്സൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിന്റെ പഠനരേഖയിൽ വ്യക്തമാക്കുന്നു.
ഹാഫിസ് സയീദ് നേതൃത്വം നൽകുന്ന ജമാത്ത് ഉദവ, മൗലാന മസൂദ് അസർ നേതൃത്വം നൽകുന്ന ജയ്ഷ് എ മുഹമദ്, ഷിയാ വിരുദ്ധസംഘടനയായ ലഷ്കർ ഇ ഝാംഗ്വി ഇവയുടെയെല്ലാം മാതൃസംഘടനയായ ലഷ്കർ ഇ ത്വായ്ബ തുടങ്ങിയ ഭീകരവാദസംഘടനകൾക്കെല്ലാം കറാച്ചിയിലെ വലുതും, വിപുലമായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന മദ്രസകളുമായി പൊക്കിൾക്കൊടി ബന്ധമാണുളളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ ഭീകരവാദസംഘടനകളുടെയെല്ലാം മത്സരപ്പറമ്പാണ് കറാച്ചിയെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടിൽ അത്യന്തം അപകടകരമായ ഈ സംഘടനകൾ നടത്തി വരുന്ന മദ്രസകൾ, ചാരിറ്റിയുടെ പേരിൽ നടത്തപ്പെടുന്ന സ്ഥാപനങ്ങൾ ഇവയെല്ലാം പാകിസ്ഥാൻ നിയമങ്ങളുടെ യാതൊരുവിധ വിലക്കും ബാധകമാകാതെ പ്രവർത്തിച്ചു പോരുന്നതായും ചൂണ്ടിക്കാട്ടുന്നു.
പാകിസ്ഥാൻ അഗ്നി സൂക്ഷിക്കുന്ന കറാച്ചി എന്ന തലക്കെട്ടോടെ ഐ.സി.ജി പുറത്തു വിട്ടിരിക്കുന്ന റിപ്പോർട്ടിൽ ഈ ഭീകരവാദസംഘടനകൾ സമൃദ്ധിയിൽ കഴിയാവുന്ന പാകിസ്ഥാനിലെ കറാച്ചി എന്ന നഗരത്തെ ഒരു പ്രഷർ കുക്കറിനു സമാനം മാറ്റിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.