തൃശ്ശൂർ: തൃശ്ശൂർ ചാലക്കുടിയിൽ ദളിത് കുടുംബത്തെ സി.പി.ഐ പ്രവർത്തകർ അക്രമിച്ചു. വെള്ളാഞ്ചിറ പീഠം പിള്ളിയിൽ സന്തോഷിനെയും കുടുംബത്തെയുമാണ് സി.പി.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തത്.
ഒമ്പത് വർഷമായി ചാലക്കുടി വെള്ളാഞ്ചിറയിൽ താമസിച്ചു വരുന്ന ദളിത് വിഭാഗത്തിൽ പെട്ട സന്തോഷിനെയും കുടുംബത്തെയും സ്ഥിരമായി ഇവർ ജാത്യാധിക്ഷേപം നടത്താറുണ്ടായിരുന്നു. ദളിത് വിഭാഗത്തിൽ പെട്ടവരായതിനെത്തുടർന്ന് നടവഴി പോലും നിഷേധിച്ചത് ചോദ്യം ചെയ്തതാണ് സി.പി.ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
വഴി നിഷേധിച്ചതിനെപ്പറ്റി പോലീസിൽ പരാതി നൽകിയതോടെ സി.പി.ഐക്കാരായ ബാലനും വത്സനും സന്തോഷിനെയും ഭാര്യ സരസുവിനെയും മകൻ ശബരിയെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ നട്ടെല്ലിന് സാരമായി പരിക്കേറ്റ സന്തോഷും മകനും ചാലക്കുടി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ നിന്ന് തിരിച്ചിറങ്ങി താമസ സ്ഥലത്തേക്ക് വന്നാൽ കൊന്നുകളയുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതിനാൽ വീട്ടിലേക്ക് പോകാൻ തന്നെ ഭയന്നിരിക്കുകയാണിവർ.