തിരുവനന്തപുരം: ഒരു സ്വാതന്ത്ര്യവുമില്ലാതെ നോക്കുകുത്തികളായി പിണറായി മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിമാരെ സി.പി.ഐ പിന്‍വലിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹകസമിതിയംഗം വി.മുരളീധരൻ ആവശ്യപ്പെട്ടു.
സി.പി.ഐയും സി.പി.എമ്മും തമ്മിലുളള തര്‍ക്കം ഈ മന്ത്രിസഭ നിലവില്‍ വന്നപ്പോൾത്തന്നെ തുടങ്ങിയതാണ്. അത് ഇപ്പോള്‍ രൂക്ഷമാകുകയും ചെയ്തിരിക്കുന്നു. ജനകീയ വിഷയങ്ങള്‍ക്കുനേരെ മുഖം തിരിച്ചു നില്ക്കുന്നു എന്നത് ഉള്‍പ്പെടെ സി.പി.എമ്മിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞ ദിവസം ഉയര്‍ത്തിയത്. ലോ അക്കാദമിക്കു മുൻപില് നടന്ന സമരത്തിലും ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തിലും സി.പി.ഐ. കടുത്ത ഭാഷയിലാണ് സി.പി.എമ്മിനെ വിമര്‍ശിച്ചതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിന്റെ കാര്യത്തില്‍ സി.പി.ഐ അനുകൂലമാണെങ്കിലും അവരെ പിന്തുണയ്ക്കുന്ന സംഘടനകള്‍ സര്‍ക്കാരിനെതിരായ നിലപാടു സ്വീകരിച്ച് സമരമുഖത്താണ്. മാത്രമല്ല സി.പി.ഐയുടെ എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, എ.ഐ.ടി.യു.സി തുടങ്ങി എല്ലാ സംഘടനകളും സര്‍ക്കാരിനെതിരേ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ. മന്ത്രിമാരെ വിമര്ശിക്കുന്നതിനുപോലും സി.പി.എമ്മിന്റെ മന്ത്രിമാര്‍ തയാറാകുന്നു. സി.പി.ഐ. മന്ത്രിമാരുടെ തീരുമാനത്തെപ്പോലും അവഗണിച്ചുകൊണ്ട് സി.പി.എം. മന്ത്രിമാരും മുഖ്യമന്ത്രിയും നിലപാടെടുക്കുന്നു. കോവളം കൊട്ടാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം. മന്ത്രി കൈക്കൊണ്ട നിലപാടല്ല സി.പി.ഐ. മന്ത്രിയുടേത്. ഇതിന് അനുകൂലമായോ എതിര്‍ത്തോ അഭിപ്രായം പറയാന്‍ മുഖ്യമന്ത്രി തയാറായിട്ടുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പരമുളള അഭിപ്രായഭിന്നത എല്ലാ പരിധിയും ലംഘിച്ച് രൂക്ഷമായിരിക്കുന്ന
സാഹചര്യത്തില്‍ പിണറായി മന്ത്രിസഭയില്‍നിന്നും സി.പി.ഐ. തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കുകയാണ് വേണ്ടതെന്ന് വി മുരളീധരൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.