പാലക്കാട്: സ്വാമി നിർമ്മലാനന്ദഗിരിമഹാരാജ് സമാധിയായി. 86 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശിവാനന്ദമാർഗ്ഗമെന്നറിയപ്പെടുന്ന ശങ്കരസമ്പ്രദായം പിന്തുടർന്നിരുന്ന സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് വിഖ്യാതനായ ആയുർവ്വേദ ചികിത്സകൻ കൂടിയായിരുന്നു. സംസ്കൃതം, വൈദ്യം, മർമ്മ ചികിത്സ തുടങ്ങിയവയിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന സ്വാമിജിയുടെ ഗീതാജ്ഞാനയജ്ഞങ്ങൾ സുപ്രസിദ്ധവും നിരവധി പേരെ ആകർഷിച്ചിരുന്നതുമാണ്.
ഭാരതീയ തത്വശാസ്ത്രത്തിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്ന സ്വാമിജിയുടെ പ്രഭാഷണങ്ങൾ നിരവധി പേരെയാണ് ആദ്ധ്യാത്മികതയിലൂന്നിയ ജീവിതചര്യയിലേക്ക് ആകർഷിച്ചിരുന്നത്. തന്നെ തേടിയെത്തുന്ന രോഗികൾക്ക് ഔഷധവും, ഉപദേശവും ഒരു പോലെ നൽകുന്ന സ്വാമിജിയുടെ ചികിത്സാരീതി ഏറെ പ്രശസ്തമായിരുന്നു.
ഗീതാചാര്യൻ, ചികിത്സകൻ, വാഗ്മി, പണ്ഡിതൻ എന്നീ നിലകളിൽ ഉജ്ജ്വലമായ ഒരു സാന്നിദ്ധ്യമാണ് സ്വാമിജിയുടെ സമാധിയിലൂടെ ഭാരതത്തിനു നഷ്ടമാകുന്നത്.