ചെന്നൈ: എടപ്പാടി പളനിസാമി തമിഴ്നാട് മുഖ്യമന്ത്രിയാകുമ്പോൾ തകർന്നത് പനീർ ശെൽവത്തിന്റെ തന്ത്രങ്ങൾ കൂടിയാണ്. ശശികലയ്ക്കെതിരെ നിലപാടെടുത്താൽ എം.എൽ.എ.മാർ തനിക്കൊപ്പമെത്തുമെന്ന ഒ.പി.എസിന്റെ നിഗമനം തെറ്റി. പനീർ ശെൽവത്തെ തറപറ്റിച്ചത് ശശികലയുടെ ഒളിപ്പിക്കൽ തന്ത്രം.
അണ്ണാ ഡി.എം.കെയിൽ വിമത സ്വരമുയർത്തിയ ഒ.പനീർ ശെൽവത്തിന് ഇപ്പോൾ അവകാശപ്പെടാനാവുന്നത് കരുത്തനായ ഒരു രാഷ്ട്രീയ എതിരാളിയെകൂടി സൃഷ്ടിച്ചു എന്നതാണ്. അണ്ണാ ഡി.എം.കെയിലെ രണ്ടാമനും വിശ്വസ്ഥനുമെന്ന പനീർ ശെൽവത്തിന്റെ വിലമതിക്കാനാവാത്ത പദവി ഇന്നില്ല. എന്നും രണ്ടാമനായി കഴിയുന്നതിലുളള അതൃപ്തിയായിരുന്നു പനീർ ശെൽവത്തെ ശശികലയ്ക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചത്.
ശശികലയ്ക്കെതിരെ നിലപാടെടുത്താൽ ഭൂരിപക്ഷം എം.എൽ.എമാരും തന്റെ പാളയത്തിലെത്തുമെന്ന് ഒ.പി.എസ് ധരിച്ചതിൽ തെറ്റു പറയാനാകില്ലായിരുന്നു. എന്നാൽ എം.എൽ.എമാരെ കൂട്ടത്തോടെ ഒളിപ്പിച്ചാണ് ശശികല ഈ നീക്കത്തെ മറികടന്നത്. ചാഞ്ചാട്ടത്തിലും കുത്തൊഴുക്കിലും ഇളകി മറിയേണ്ട അണ്ണാ ഡി.എം.കെ എന്ന പാർട്ടിയെ ശശികല കൂവത്തൂരിലെ ഗോൾഡൻ ബേയ് എന്ന ആഡംബര റിസോർട്ടിൽ തളച്ചിട്ടു.
പിന്നീടുളള ദിവസങ്ങളിൽ ആ റിസോർട്ടായിരുന്നു അണ്ണാ ഡി.എം.കെയുടെ താത്ക്കാലികാസ്ഥാനം. പുറത്തു നിന്നിരുന്ന എം.പിമാരും മുതിർന്ന നേതാക്കളും പനീർ ക്യാമ്പിലെത്തിയപ്പോൾ തമിഴ്നാട് പൊലീസിനു പോലും കയറി ചെല്ലാനാകാത്ത രാഷ്ട്രീയ ഉരുക്കുകോട്ട ആ റിസോർട്ടിനു ചുറ്റും ശശികല തീർത്തിരുന്നു. ജനവികാരം പോലും എതിർചേരിയിൽ പനീർ ശെൽവത്തിനൊപ്പം നിൽക്കുമ്പോൾ സ്വന്തം നിഴലിനെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കാൻ ശശികലയ്ക്ക് കഴിഞ്ഞത് ഈ ഒഴിപ്പിക്കൽ തന്ത്രത്തിലൂടെയായിരുന്നു.
ഈ സാഹചര്യത്തിലാണ് വിമതസ്വരമുയർത്താൻ അനധികൃതസ്വത്തു സമ്പാദന കേസിന്റെ അന്തിമ വിധി വരെയെങ്കിലും പനീർ ശെൽവം കാത്തിരിക്കാമായിരുന്നുവെന്ന വാദം ശക്തിപ്പെടുന്നത് . അങ്ങനെയെങ്കിൽ ഇന്ന് പളനിസാമിക്കു പകരം അധികാരത്തിൽ തുടരുന്നത് പനീർ ശെൽവം തന്നെയായേനെ.
എം.എൽ.എമാരെ കിട്ടാതെ അധികാരമുറപ്പിക്കുക സാദ്ധ്യമല്ലാത്ത സാഹചര്യത്തിൽ ഡി.എം.കെയുമായോ മറ്റോ സഖ്യത്തിന് പനീർ ശെൽവം മുതിർന്നാൽ അത് ഗുണം ചെയ്യുന്നത് ശശികലയ്ക്ക് തന്നെയാകും. പിന്നീടൊരിക്കിലും ജയലളിതയുടെ പാരമ്പര്യം അവകാശപ്പെടാൻ പനീർ ശെൽവത്തിന് കഴിയില്ല. അങ്ങനെയെങ്കിൽ ശശികലപക്ഷം ആരോപിക്കുന്ന ഒറ്റുകാരൻ പദവിയാകും പനീർ ശെൽവത്തെ കാത്തിരിക്കുക.