ഇസ്ലാമാബാദ്: ലഷ്കർ ഭീകരൻ ഹാഫിസ് സയീദിനെ തീർച്ചയായും വീട്ടുതടങ്കലിൽ നിന്നു മോചിപ്പിക്കണമെന്ന് പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദ് ഇപ്പോൾ പാകിസ്ഥാനിൽ വീട്ടു തടങ്കലിലാണ്.
വളരെ നന്നായി പ്രവർത്തിച്ചു വരുന്ന ഒരു സർക്കാരിതര സംഘടന ഹാഫിസ് സയീദ് നടത്തി വരുന്നുണ്ടെന്ന് മുഷറഫ് അവകാശപ്പെട്ടു. ഹാഫിസ് സയീദിന്റെ സംഘടന ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനമാണെന്നും മുഷറഫ് അവകാശപ്പെട്ടു.
തീർച്ചയായും ഹാഫിസ് സയീദിനെ സ്വതന്ത്രനാക്കണം. അയാൾ തീവ്രവാദിയല്ല. അവർ വളരെ നല്ല ഒരു സർക്കാരിതര സംഘടന നടത്തുന്നുണ്ട്; മുഷറഫ് പറഞ്ഞു. പാകിസ്ഥാനിൽ ഭൂകമ്പം, പ്രളയം എന്നിവയുണ്ടായ സമയങ്ങളിൽ ഈ സംഘടന നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തിയിരുന്നതായും മുഷറഫ് അവകാശപ്പെട്ടു.
ഒരു പാകിസ്ഥാനി ദൃശ്യമാദ്ധ്യമത്തിനു കൊടുത്ത അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം പറഞ്ഞത്. ഹാഫിസ് സയീദിന്റെ ഫലഹ് ഇ ഇൻസാനിയത് ഫൗണ്ടേഷൻ എന്ന സംഘടന ജമാത്ത് ഉദവ എന്ന ഭീകരവാദസംഘടനയുടെ ഭാഗമായി പ്രവർത്തിച്ചു വരുന്ന ഒന്നാണ്. ജമാത്ത് ഉദവ ലഷ്കർ ഇ ത്വായ്ബയുടെ മുഖം മൂടി സംഘടനയാണ്. സമൂഹക്ഷേമത്തിൽ ശ്രദ്ധയൂന്നുന്നുവെന്ന വ്യാജേന യുവജനങ്ങളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതിനായാണ് ഹാഫിസ് സയീദ് ഈ സംഘടന നടത്തി വരുന്നത്.
തന്റെ അഭിപ്രായത്തിൽ ഹാഫിസ് സയീദും സംഘവും പാകിസ്ഥാനിലെ താലിബാന് എതിരായാണ് നിലനിൽക്കുന്നതെന്നും പർവേസ് മുഷറഫ് പറഞ്ഞു. പാകിസ്ഥാനിലോ, ലോകത്ത് മറ്റെവിടെയെങ്കിലുമോ ഹാഫിസ് സയീദ് ഒരു തരത്തിലുളള തീവ്രവാദപ്രവർത്തനവും നടത്തിയിട്ടില്ലെന്നും മുഷറഫ് അവകാശപ്പെട്ടു.