ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. എസ്ബിടി ഉൾപ്പെടെയുള്ള 5 ബാങ്കുകൾ എസ്ബിഐയുമായി ലയിപ്പിക്കുന്നതിനാണ് മന്ത്രി സഭ അംഗീകാരം നൽകിയത്. ഇന്ത്യൻ ബാങ്കിങ് രംഗത്തെ ഏറ്റവും വലിയ ലയനമായിരിക്കും ഇതിലൂടെ സാധ്യമാകുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന് പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പുർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് തുടങ്ങിയ ബാങ്കുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിക്കുക. ഇതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.
ലയനം പൂർത്തിയാകുന്നതോടെ ഏഷ്യയിലെ വലിയ ബാങ്കുകളിൽ ഒന്നായി എസ്ബിഐ മാറും. ലോകത്തിലെ തന്നെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയിലും എസ്ബിഐ ഇടം പിടിക്കും. ആകെ ഉപഭോക്താക്കളുടെ എണ്ണം 50 കോടിയായി ഉയരും.
ലയനത്തോടെ എസ്ബിടി ഓഹരി ഉടമയ്ക്ക് 10 രൂപ മുഖവിലയുള്ള ഓരോ 10 ഓഹരിക്കും പകരമായി ഒരു രൂപ മുഖവിലയുള്ള എസ്ബിഐയുടെ 22 ഓഹരികൾ നൽകാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവിലെ ഓഹരി വില അനുസരിച്ച് 5058 രൂപയുടെ എസ്ബിടി ഓഹരികൾക്ക് പകരമായി 5460 രൂപയുടെ എസ്ബിഐ ഓഹരികൾ ലഭിക്കും.
നിലവിൽ എസ്ബിഐയ്ക്ക് മാത്രമായി 16,500 ശാഖകൾ ഉണ്ട്. ലയനം പൂർത്തിയാകുമ്പോൾ എസ്ബിഐയുടെ ആസ്തി 37 ലക്ഷം കോടി രൂപയായി വർദ്ധിക്കുകയും ചെയ്യും.