ന്യൂഡൽഹി: കശ്മീരിലെ ഭീകരാക്രമമത്തിൽ വീരമൃത്യുവരിച്ച ധീര ജവാൻമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും കരസേനാ മേധാവി ബിപിൻ റാവത്തും അന്ത്യാജ്ഞലി അർപ്പിച്ചു. ഭീകരരെ സഹായിക്കുന്നവർക്ക് കനത്ത മുന്നറിയിപ്പുമായി കരസേനാ മേധാവി രംഗത്തെത്തി. സുരക്ഷാ സേനയുടെ സൈനിക നീക്കങ്ങൾക്കും ഏറ്റു മുട്ടലുകൾക്കും തടസ്സം നിൽക്കുന്നവരെ ഭീകരരായിതന്നെ കാണുമെന്നും അദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റു മുട്ടലിൽ വീരമൃത്യുവരിച്ച ധീര ജവാൻമാർക്കാണ് പ്രധാനമന്ത്രിയും കരസേനാ മേധാവിയും അന്ത്യാജ്ഞലി അർപ്പിച്ചത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ഭൗതിക ദേഹങ്ങളെ ജന്മ നാട്ടിലേക്കയച്ചത്. വിമാനത്താവളത്തിൽ വച്ച് നടന്ന അന്ത്യോപചാര ചടങ്ങിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിച്ചു.
സൈനിക നടപടികൾക്കിടെ സൈന്യത്തോട് സഹകരിക്കാത്തവർക്കും ഭീകരർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുന്നവർക്കും കരസേന മേധാവി ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ പ്രവർത്തിക്കുന്നവരെ ഭീകരരുടെ പോർ മുഖ സഹായികളായി തന്നെ കാണുമെന്നും അദേഹം വ്യക്തമാക്കി.
കശ്മീരിൽ ജനവാസ കേന്ദ്രങ്ങളിൽ നടക്കുന്ന ഏറ്റു മുട്ടലിനിടെ സുരക്ഷാ സേനക്ക് നേരെ പ്രദേശ വാസികൾ നിലപാട് എടുക്കുന്നത് സൈനികരുടെ ജീവന് തന്നെ ഭീഷണിയാകാറുണ്ട്. സമാന സംഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഏറ്റു മുട്ടലിൽ മരണ സംഖ്യ ഉയരാൻ ഇടയാക്കിയതും.