തൃശ്ശൂർ: പാമ്പാടി നെഹ്റുകോളേജ് വിദ്യാർത്ഥികൾക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെതിരെ പൊലീസ് കേസെടുത്തു. പഴയന്നൂർ പൊലീസാണ് കേസെടുത്തത്. അതേ സമയം കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി നടത്തിയ മാർച്ചിന് നേരേ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ മൂന്ന് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു.
നെഹ്റു കോളേജിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കു നേരെ കൃഷ്ണദാസ് വധഭീഷണി മുഴക്കിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഡി.ജി.പിയ്ക്കും പരാതി നൽകിയിരുന്നു. സമരം തുടർന്നാൽ വിദ്യാർത്ഥികളെ മോർച്ചറിയിലോ ആശുപത്രിയിലോ വച്ച് കാണേണ്ടി വരുമെന്ന് കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ജിഷ്ണു കേസിൽ കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം വടക്കഞ്ചേരി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പുറമെയാണ് പുതിയ കേസ്. അതേ സമയം കൃഷ്ണദാസടക്കമുളളവരെ അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങി. കൃഷ്ണദാസിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി കോളേജിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ മൂന്ന് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. എ.ബി.വി.പി നേതാക്കളായ പ്രസാദ്, വരുൺ, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേ സമയം നിലവിലെ സമരത്തിൽ എസ്.എഫ്.ഐക്ക് ഇരട്ടത്താപ്പാണെന്ന ആരോപണവുമുയരുന്നുണ്ട്. കൃഷ്ണദാസിനെതിരെ നടപടി ആവശ്യപ്പെടാത്തത് ഇതിന് തെളിവാണെന്ന വിമർശനവുമുയർന്നിട്ടുണ്ട്.