മൊണാക്കോ : ഇന്ത്യ – ആസ്ട്രേലിയ പരമ്പരയുടെ ഭാഗമായി താരങ്ങളുടെ വാക് പോരുകൾ തുടരുന്നതിനിടെ ഇന്ത്യൻ സ്പിന്നർ ആർ.അശ്വിനെ പ്രകീർത്തിച്ച് മുൻ ആസ്ട്രേലിയൻ ക്യാപ്ടൻ സ്റ്റീവ് വോ . അശ്വിൻ ബൗളിംഗിലെ ബ്രാഡ്മാനാണെന്നാണ് സ്റ്റീവ് വോ അഭിപ്രായപ്പെട്ടിരിക്കുന്നത് .
ജയിക്കണമെങ്കിൽ അശ്വിനെ മറികടക്കണമെന്ന അവസ്ഥയാണുള്ളതെന്നും സ്റ്റീവ് വോ സമ്മതിച്ചു . കരിയറിന്റെ മികച്ച ഘട്ടത്തിലാണ് ഇപ്പോൾ അശ്വിൻ . അദ്ദേഹം നിർണായക ഘട്ടങ്ങളിൽ നല്ലൊരു ബാറ്റ്സ്മാൻ കൂടിയാണെന്നും സ്റ്റീവ് വോ പറഞ്ഞു.
പരമ്പര 4-0 ന് ഇന്ത്യ നേടുമെന്ന് സൗരവ് ഗാംഗൂലി പറഞ്ഞതിനോട് സ്റ്റീവ് വോ വിയോജിച്ചു . ആസ്ട്രേലിയയെ അങ്ങനെയങ്ങ് എഴുതിത്തള്ളാൻ കഴിയില്ലെന്ന് വോ പറഞ്ഞു . മിച്ചൽ സ്റ്റാർക്കിനെപ്പോലെ മികച്ച ഫാസ്റ്റ് ബൗളർമാർ ആസ്ട്രേലിയയ്‌ക്കുണ്ട് . സൗരവ് അൽപ്പം കൂടുതൽ ശുഭാപ്തി വിശ്വാസമാണ് ഇക്കാര്യത്തിൽ കാണിക്കുന്നതെന്നും വോ കൂട്ടിച്ചേർത്തു.
അതേസമയം ആസ്ട്രേലിയക്കെതിരായ ടെസ്റ്‍റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെതിരെ കളിച്ച ടീമിനെ സെലക്ടർമാർ നിലനിർത്തി. നായകൻ വിരാട് കോഹ്‍ ലി , മുരളി വിജയ്, ചേതേശ്വർ പൂജാര, ലോകേഷ് രാഹുൽ, അജങ്ക്യാ രഹാനെ, വൃദ്ധിമാൻ സാഹ, അശ്വിൻ, ജഡേജ, ഇഷാന്ത് ശർമ്മ തുടങ്ങിയവരടങ്ങുന്നതാണ് ടീം.
മുഹമ്മദ് ഷമി, രോഹിത് ശർമ്മ എന്നിവരെ സെലക്ടർമാർ പരിഗണിച്ചില്ല. നാല് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യടെസ്റ്‍റ് ഈമാസം 23ന് പൂനെയിലാണ് .