ഭുവനേശ്വർ : നോട്ട് അസാധുവാക്കലിനു ശേഷം വിവിധ സംസ്ഥാനങ്ങളിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ഉജ്ജ്വല പ്രകടനം നടത്തിയ ബിജെപി ഒഡിഷയിലും നേട്ടം ആവർത്തിക്കുന്നു . അഞ്ച് ഘട്ടങ്ങളായി നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിൽ ഭരണകക്ഷിയായ ബിജെഡിയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുകയാണ് ബിജെപി .
ആദ്യ ഘട്ടത്തിൽ 188 ജില്ല പരിഷത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എഴുപതിനു മുകളിൽ സീറ്റുകൾ നേടി ബിജെപി രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചു . ഭരണ കക്ഷിയായ ബിജെഡിക്ക് നൂറിനടുത്ത് സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ . കോൺഗ്രസാകട്ടെ പത്ത് സീറ്റുകളിൽ ഒതുങ്ങി.
2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യമെങ്ങും മോദി തരംഗം ആഞ്ഞടിച്ചപ്പോൾ പോലും ഒഡിഷയിലെ 21 സീറ്റുകളിൽ 20 സീറ്റുകളും ബിജെഡി നേടിയിരുന്നു . പതിനൊന്ന് സീറ്റുകളിൽ കോൺഗ്രസായിരുന്നു രണ്ടാം സ്ഥാനത്ത് . ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത് .
മുൻപ് ബിജെഡിയ്ക്കൊപ്പം ഒഡിഷ ഭരിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് ഒറ്റയ്ക്ക് നിന്ന് വലിയ വിജയങ്ങൾ നേടാൻ ബിജെപിക്ക് സാധിച്ചിരുന്നില്ല . എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റമാണ് ബിജെപി നടത്തിയിരിക്കുന്നത് . 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം ബിജെപി തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത് .