പാലക്കാട്: ജിഷ്ണു പ്രണോയ് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികളായ വൈസ് പ്രിൻസിപ്പാൾ അടക്കമുളള അധ്യാപകർ ഒളിവിൽ പോയി. അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകൾക്കിടെ ആണ് അധ്യാപകർ ഒളിവിലായത്.
ജിഷ്ണുവിനെ മാനസീകമായി പീഡിപ്പിച്ചതായി ആരോപണം ഉയര്‍ന്ന പ്രിൻസിപ്പാൾ വരദരാജൻ, വൈസ് പ്രിന്‍സിപ്പാള്‍ എന്‍.കെ ശക്തിവേല്‍, ജിഷ്ണു കോപ്പിയടിച്ചുവെന്ന് ആരോപിച്ച് പിടിച്ച അധ്യാപകന് പ്രവീണ്‍, പരീക്ഷാഹാളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് അധ്യാപകര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
അതിനിടെ, നെഹ്റു ഗ്രൂപ്പ് ഉടമ കൃഷ്ണദാസിനെതിരെ ജിഷ്ണുവിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.
ജിഷ്ണുവിന്റെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ പാമ്പാടി നെഹ്റു കോളജിന് മുന്നിൽ ഉപവാസ സമരം നടത്തുകയാണ്.
ജനുവരി ആറിന് കോളജില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് ജിഷ്ണു കോപ്പിയടിച്ചുവെന്ന് ആരോപിച്ച് പിടികൂടുന്നത്. ജിഷ്ണുവിനെ കഠിനമായി ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഇതിന്റെ മനോവിഷമത്തില്‍ ഹോസ്റ്റല്‍ മുറിയിലെത്തി ജിഷ്ണു ജീവനൊടുക്കുകയുമായിരുന്നുവെന്നുമാണ് ബന്ധുക്കളും സഹപാഠികളും ആരോപിക്കുന്നത്.