കോഴിക്കോട്: യാത്രക്കാര്‍ വർദ്ധിച്ചതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര മേഖലയില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താനായി വിമാന കമ്പനികള്‍ ലക്ഷ്യമിടുന്നു. ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കുളള സര്‍വീസിനാണ് വിമാനകമ്പനികള്‍ വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്. ഇതോടെ കോഴിക്കോടിന് ഈ മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കരിപ്പൂരില്‍ നിന്ന് പുതുതായി അഞ്ചു സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ വിമാന കമ്പനികള്‍ വ്യോമയാന മന്ത്രാലയത്തിന് പുതുതായി അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. ജെറ്റ് എയര്‍വേയ്സ്, എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ക്ലാരിയോണ്‍ എയര്‍ എന്നിവയാണ് കൂടുതല്‍ സര്‍വീസുകള്‍ നടത്താനായി രംഗത്തെത്തിയിരിക്കുന്നത്. കരിപ്പൂരില്‍ നിന്ന് നിലവിലുളള സര്‍വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനും പുതിയ സര്‍വീസുകള്‍ ആരംഭിക്കാനുമുളള വിമാന കമ്പനികളുടെ ശ്രമത്തിന് പിന്നില്‍ ആഭ്യന്തര മേഖലയിലുണ്ടായ യാത്രക്കാരുടെ വർദ്ധനവ് തന്നെയാണ് കാരണം.
ചെന്നെ, മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ നടത്തുകയാണ് ലക്ഷ്യം. ജെറ്റ് എയര്‍വേയ്സ് കോഴിക്കോട് മുംബൈ മേഖലയിലാണ് പുതിയ സര്‍വീസിന് ശ്രമിക്കുന്നത്. നിലവില്‍ ഇതേ മേഖലയില്‍ വിമാനങ്ങളുണ്ടെങ്കിലും അനുമതി ലഭിച്ചാല്‍ രാത്രിയും പകലുമായി പുതിയ സര്‍വീസ് കേന്ദ്രീകരിക്കും. പുതുതായി വാങ്ങുന്ന വിമാനങ്ങള്‍ കൂടി ഫ്ളീറ്റിങ്ങിന്റെ ഭാഗമാകുന്ന മുറക്ക് കൂടുതല്‍ സര്‍വീസുകളും തുടങ്ങുമെന്നും അപേക്ഷയിലുണ്ട്. ഇവക്ക് ഡല്‍ഹി, ഹൈദ്രാബാദ് മേഖലകളിലേക്ക് കണക്ഷന് വിമാനങ്ങള്‍ ലഭ്യമാക്കാനും കമ്പനി ശ്രമങ്ങളാരംഭിച്ചു.
എയര്‍ഇന്ത്യയും എയര്‍ഇന്ത്യ എക്സ്പ്രസും ചേര്‍ന്ന് മുംബൈ, ഡല്‍ഹി സര്‍വീസുകളാണ് പുതുതായി തുടങ്ങുന്നത്. നിലവില്‍ ഇവര്‍ക്ക് ഡല്‍ഹിയിലേക്ക് സര്‍വീസുണ്ടെങ്കിലും ഇത് കോയമ്പത്തൂര്‍, ഗോവ, മുംബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുളളവയാണ്. ഇതു കൂടാതെ നേരിട്ട് മുംബൈ, ഡല്‍ഹി സര്‍വീസാണ് കമ്പനിയുടെ ലക്ഷ്യം. നിലവിലെ ചെന്നൈ സര്‍വീസ് രണ്ടാക്കാന്‍ സ്പൈസ് ജെറ്റ് ശ്രമിക്കുമ്പോള്‍ പുതിയ വിമാനക്കമ്പനിയായ ക്ലാരിയോണ്‍ കോഴിക്കോട് നിന്നും ചെന്നൈയിലേക്ക് നേരിട്ട് പറക്കാനാണ് അപേക്ഷ നല്‍കിയത്.