തൃശ്ശൂർ: തിരുവനന്തപുരം ലോ അക്കാദമി സമരത്തിന് ശേഷം പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിവിധ വിദ്യാർത്ഥി സംഘടനകളും യുവജന പ്രസ്ഥാനങ്ങളും. ജിഷ്ണു പ്രണോയിയുടെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക, സർക്കാർ മാനേജ്മെന്റ് ഒത്തുകളി അവസാനിപ്പിക്കുക, വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് സമരം.
ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് കോളേജിൽ സമരം ചെയ്തവർക്കെതിരെ പ്രതികാര നടപടികളുമായി കോളേജ് മാനേജ്മെന്റ് രംഗത്തെത്തിയിരുന്നു, തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധം കാരണം നടപടികൾ താൽകാലികമായി നിർത്തിവച്ചെങ്കിലും, ഇനിയും ഇത്തരത്തിലുളള പ്രതികാര നടപടികൾ ഉണ്ടാകുമെന്ന ഭയത്തിലാണ് വിദ്യാർത്ഥികൾ. അതുകൊണ്ടു തന്നെ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കുന്നതു വരെ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം.
സമരത്തിന്റെ ഭാഗമായി നാളെ യുവമോർച്ചാ പ്രവർത്തകർ നെഹ്റു കോളേജിന് മുന്നിൽ ഉപവാസ സമരം നടത്തും. തുടർന്ന് എ.ബി.വി.പിയുടെയും സംയുക്ത സമര സമിതിയുടെയും നേതൃത്വത്തിൽ കോളേജിന് മുന്നിൽ അനിശ്ചിത കാല സമരം നടത്താനാണ് തീരുമാനം. സമരത്തിന് പിന്തുണയുമായി നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റെ വീടിനു മുന്നിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ബി.ജെ.പിയും തീരുമാനിച്ചിട്ടുണ്ട്.