സ്വതന്ത്രഭാരതത്തിന്‍റെ രാഷട്രീയ സംസ്കാരത്തിന് ദിശാബോധം നൽകിയ പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ ദീപ്ത സ്മരണയിൽ രാഷ്‌ട്രം. ദേശസേവനത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ച ദീൻദയാൽ ഉപാദ്ധ്യായയുടെ 49 ആം ബലിദാന ദിനമാണ് ഇന്ന്. ജനസംഘത്തിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളായ ദീനദയാൽജി മുന്നോട്ടുവെച്ച ഏകാത്മ മാനവ ദർശനത്തിന്‍റെ പ്‍രഭാവം, രാജ്യത്തിന് ഇന്നും ഊർജ്ജമേകുന്നു.
ഭാരതത്തിന്‍റെ ദേശീയതയെ, നാടിന്‍റെ ഉൾത്തുടിപ്പുകളെ തൊട്ടറിഞ്ഞ രാഷ്‌ട്ര തന്ത്രഞ്ജൻ. ഈ നാടിന്‍റെ സാംസ്കാരിക ചേതന ഉൾക്കൊള്ളുന്ന ഏകാത്മ മാനവ ദർശനം എന്ന പ്രത്യയ ശാസ്ത്രത്തെ ഭാരതത്തിന് സമ്മാനിച്ച മഹദ് വ്യക്തിത്വം. വൈദേശിക ആധിപത്യത്തിൽ നിന്ന് മോചനം ലഭിച്ച ഭാരതത്തിന് പുതിയ രാഷ്‌ട്രീയ സംസ്കാരം സംഭാവന ചെയ്തു പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ. ജനങ്ങളുടെ സാമൂഹിക ജീവിതത്തിൽ അലിഞ്ഞു ചേർന്ന്, അവരിൽ ഒരാളായി ജീവിച്ച ദീൻദയാൽ ഉപദ്ധ്യായ, ആദർശത്തിന്‍റെയും ലാളിത്യത്തിന്‍റെയും മൂർത്തിമത് ഭാവമായാണ് വിലയിരുത്തപ്പെടുന്നത്.
ഇത് പോലെ രണ്ട് ദീൻദയാൽ ഉപാദ്ധ്യായമാരെ ലഭിച്ചിരുന്നെങ്കിൽ, താൻ ഭാരതത്തിന്‍റെ രാഷ്‌ട്രീയമുഖം തന്നെ തിരുത്തിക്കുറിക്കുമെന്നായിരുന്നു ശ്യാമപ്രസാദ് മുഖർജി അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്. ആദർശ രാഷ്‌ട്രീയത്തിന്‍റെ സംശുദ്ധിയോടെ സാമൂഹിക പ്രവർത്തനങ്ങളിൽ ഊന്നിയ ജീവിതം. ഇതിനായി സർക്കാർ ജോലി വരെ ഉപേക്ഷിച്ചു. ഭാരതീയ ജനസംഘത്തിന്‍റെ ആദ്യ ദേശീയ സെക്രട്ടറി സ്ഥാനം വഹിച്ച ദീൻദയാൽ, ശ്യാമപ്രസാദ് മുഖർജിയുടെ മരണശേഷം പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തു.
അസാമാന്യ സംഘടനാ മികവ് കൊണ്ട് ജനസംഘത്തിന്‍റെ പ്രവർത്തനം രാജ്യമെമ്പാടും വ്യാപിപ്പിച്ചു. എന്നാൽ, വളരെ കുറച്ച് നാളുകൾ മാത്രമാണ് ആ സ്ഥാനത്തിരിക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചത്. 1968 ഫെബ്രുവരി 11 ന് ലഖ്നൗവിൽ നിന്ന് പട്നയിലേക്കുള്ള യാത്രാമധ്യേ മുഗൾസരായി റെയിൽവേ സ്റ്റേഷനടുത്ത് ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമായ ഇന്ത്യയുടെ ഭരണ സാരഥ്യം വഹിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ആശയ, ആർദശങ്ങളുടെ അടിസ്ഥാന ശില – ദീൻ ദയാൽ ഉപാദ്ധ്യായയുടെ ദർശനങ്ങളാണെന്ന് വ്യക്തം. രാഷ്‌ട്രസേവനത്തിനായി സ്വജീവിതം ഉഴിഞ്ഞുവെച്ച ദീൻദയാൽ ഉപാധ്യായുടെ ഓർമ്മകൾക്ക് മുന്നിൽ ജനം ടിവിയുടെ പ്രണാമം.