ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് കൂറ്റൻ സ്കോർ. ഇരട്ട സെഞ്ച്വറി നേടിയനായകൻ വിരാട് കോഹ്‌ലിയുടെയും സെഞ്ച്വറി നേടിയ മുരളി വിജയിയുടെയും വൃദ്ധിമാൻ സാഹയുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 6 വിക്കറ്റ് നഷ്ടത്തിൽ 687 റൺസിനാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് എന്ന നിലയിൽ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യയ്‌ക്കായി ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇരട്ടസെഞ്ച്വറി നേടി ചരിത്രം കുറിച്ചു.
തുടർച്ചയായി നാല് ടെസ്റ്റുകളിൽ ഇരട്ടസെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും ഒരു ടെസ്റ്റ് ഹോം സീസണിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവുമാണ് കോഹ്‌ലി സ്വന്തമാക്കിയത്. 204 റൺസ് എടുത്ത കോഹ്‌ലിയെ തൈജുൾ ഇസ്ലാം വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മുരളി വിജയ് -ചേതേശ്വർ പൂജാര സഖ്യം കരകയറ്റുകയായിരുന്നു.
രണ്ട് റൺസെടുത്ത ലോകേഷ് രാഹുൽ, 108 റൺസെടുത്ത മുരളി വിജയ്, 83 റൺസെടുത്ത ചേതേശ്വർ പൂജാര, 204 റൺസെടുത്ത വിരാട് കോഹ്‌ലി, 82 റൺസ് എടുത്ത അജിൻക്യാ രഹാനെ, 34 റൺസെടുത്ത രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്.
106 റൺസുമായി സാഹയും, 60 റൺസുമായി ജഡേജയും പുറത്താകാതെ നിന്നു.